തൃശൂർ കോർപറേഷനിൽ അമൃത് സിറ്റി മാസ്റ്റർ പ്ലാനിലും വിവാദം
text_fieldsതൃശൂർ: പൈതൃക നഗരത്തിലും തണ്ണീർത്തടത്തിലും ജനവാസ മേഖലയിലും തട്ടി മാസ്റ്റർ പ്ലാൻ വിവാദത്തിലായതിന് പിന്നാലെ കേന്ദ്ര സർക്കാർ നിർദേശിച്ച അമൃത് സിറ്റി മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിലും വിവാദം.
കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് വർക്കിങ് ഗ്രൂപ് യോഗം വിളിച്ചുചേർത്തതോടെയാണ് വിഷയം വിവാദമായത്. 2006ലെ മുനിസിപ്പൽ കൺട്രി ആക്ട് പ്രകാരം ഓരോ മുനിസിപ്പാലിറ്റിക്കും/ കോർപറേഷനും ഒരു മാസ്റ്റർ പ്ലാൻ വേണമെന്നുള്ളത് നിർബന്ധമാണ്.
2016ലെ കൺട്രി ആക്ട് ഭേദഗതി പ്രകാരം പുതിയ ഒരു മാസ്റ്റർ പ്ലാൻ അമൃത് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നിലനിൽക്കുന്ന മാസ്റ്റർ പ്ലാൻ ഇല്ലാതാകും. 2021ൽ പ്രസിദ്ധീകരിക്കപ്പെട്ട തൃശൂർ കോർപറേഷൻ മാസ്റ്റർ പ്ലാൻ തേക്കിൻകാടിനെ കൈയേറുന്നുവെന്നാണ് ആക്ഷേപം. കൂടാതെ അരണാട്ടുകരയടക്കമുള്ള മേഖലയിൽ ജനവാസ മേഖലയെയും തണ്ണീർത്തടങ്ങളെയും ബാധിക്കുന്നു എന്നും ആക്ഷേപമുണ്ട്.
അമൃത് സിറ്റി മാസ്റ്റർ പ്ലാനിന് നിലവിലുള്ള മാസ്റ്റർ പ്ലാനിലെ തർക്കങ്ങൾ ബാധകമല്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാറിെൻറ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തൃശൂർ കോർപറേഷന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കാൻ അനുമതി നൽകിയത്. നിലവിൽ കേരളത്തിൽ തൃശൂർ അടക്കമുള്ള കോർപറേഷനും /മുനിസിപ്പാലിറ്റികളുമായി ഒമ്പത് തദ്ദേശ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. സാറ്റ്ലൈറ്റ് വഴി ജി.പി.എസ് ലൊക്കേഷൻ അടിസ്ഥാനപ്പെടുത്തി സമ്പൂർണമായും ഡിജിറ്റലാക്കിയിട്ടായിരിക്കും അമൃത് സിറ്റി മാസ്റ്റർ പ്ലാൻ തയാറാക്കുക.
നിലവിൽ സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാൻ ഇത്തരത്തിൽ തയാറാക്കിയതല്ല. നിലവിലെ മാസ്റ്റർ പ്ലാനിൽ ആക്ഷേപമുള്ള ഭൂമാഫിയയുടെ അവിഹിത ഇടപെടലുകളും ഇല്ലാതാക്കും. നിലവിലെ മാസ്റ്റർ പ്ലാനിൽ ഡി.ടി.പി സ്കീം പ്രകാരം റോഡുകളുടെ അലൈൻമെൻറുകളുടെ അപാകത മൂലം നിർമാണ പ്രവൃത്തികൾക്കും അനുമതി ലഭിക്കാത്ത സാഹചര്യമുണ്ട്. എന്നാൽ, അമൃത് മാസ്റ്റർ പ്ലാനിൽ ഈ പ്രശ്നം പരിപൂർണമായും പരിഹരിക്കാനാകും. തണ്ണീർത്തടങ്ങൾ കരഭൂമിയാക്കി മാറ്റിയ നിലവിലെ മാസ്റ്റർ പ്ലാനിെല അപാകതകളും ഒഴിവാക്കാനാവുമെന്നതാണ് അമൃത് സിറ്റി മാസ്റ്റർ പ്ലാനിെൻറ നേട്ടം.
ഇക്കാര്യങ്ങളിൽ പരിശോധന നടത്താനാണ് വർക്കിങ് ഗ്രൂപ് യോഗം ചേർന്നതെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്. എന്നാൽ, അമൃത് മാസ്റ്റർ പ്ലാൻ അട്ടിമറിക്കാനാണ് രഹസ്യമായി വർക്കിങ് ഗ്രൂപ് യോഗം ചേർന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോർപറേഷനിലെ 17 വർക്കിങ് ഗ്രൂപ്പുകളുടെ ചെയർമാൻ മേയറും ജനറൽ കൺവീനർ സെക്രട്ടറിയുമാണ്. കൗൺസിലർമാർ അടക്കം 260 പേർ പങ്കെടുക്കുന്നതാണ് വർക്കിങ് ഗ്രൂപ്യോഗം.
എന്നാൽ, മേയറും സെക്രട്ടറിയും 25ഓളം കൗൺസിലർമാരും മാത്രമാണ് യോഗത്തിൽ പങ്കെടുത്തിരുന്നതെന്ന് പറയുന്നു. പൊതുജനങ്ങളുടെയും കൗൺസിലർമാരുടെയും അഭിപ്രായങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് രഹസ്യമായി യോഗം ചേർന്നതെന്നും മുഴുവൻ കൗൺസിലർമാരെയും വർക്കിങ് ഗ്രൂപ് അംഗങ്ങളെയും ഉൾപ്പെടുത്തി വീണ്ടും കോർ കമ്മിറ്റി യോഗങ്ങൾ വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് മേയർക്ക് കത്ത് നൽകുമെന്ന് നഗരാസൂത്രണകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.