തൃശൂർ കോർപറേഷനിൽ അട്ടിമറിക്ക് കോൺഗ്രസ്; അവിശ്വാസത്തിന് ശ്രമം
text_fieldsതൃശൂർ: പുതിയ ഡി.സി.സി പ്രസിഡൻറായി ജോസ് വള്ളൂർ ചുമതലയേറ്റതിന് പിന്നാലെ തൃശൂർ കോർപറേഷൻ ഭരണം പിടിക്കാൻ കരുനീക്കം. കോർപറേഷനിൽ കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന ഇടതുപക്ഷം കോൺഗ്രസിനേക്കാൾ ഒരാളുടെ മാത്രം ഭൂരിപക്ഷത്തിലാണ് ഭരിക്കുന്നത്. കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം.കെ. വർഗീസ് മേയറായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചതോടെയാണ് ഇടതുമുന്നണി ഭരണം സ്വന്തമാക്കിയത്. ഭരണം നഷ്ടപ്പെടാനിടയാക്കിയത് നേതൃത്വത്തിെൻറ സമീപനമായിരുന്നെന്നും വർഗീസിനെ കൂടെ നിർത്താതെ ഭരണം നഷ്ടപ്പെടുത്തുകയായിരുന്നെന്നും കോൺഗ്രസിൽ അന്നുതന്നെ വിർശനമുയർന്നിരുന്നു.
മാസ്റ്റർ പ്ലാൻ വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പിയുമായി സഹകരണമുണ്ടായ സാഹചര്യത്തിലാണ് കോൺഗ്രസിൽ പുതിയ നീക്കം നടക്കുന്നത്. 55 അംഗ കൗണ്‍സിലില്‍ ഭരണപക്ഷത്ത് 25 പേരും കോണ്‍ഗ്രസിന് 24 പേരുമാണുള്ളത്. ബി.ജെ.പിക്ക് ആറ് പേരുമുണ്ട്. വിവിധ വിഷയങ്ങളിൽ ഭരണപക്ഷത്തെ ഈ കരുത്ത് കാണിച്ച് വോട്ടിങ് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പിടിച്ചുനിർത്തുന്നത്. കഴിഞ്ഞ കൗൺസിലിലും സമാനമായി കേവല ഭൂരിപക്ഷമില്ലാതെയായിരുന്നു ഇടതുമുന്നണി ഭരിച്ചിരുന്നത്. എന്നാൽ, ഭരണകാലാവധി അവസാനിക്കുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള രണ്ടുപേരെ ഭരണപക്ഷത്ത് എത്തിക്കാനായിരുന്നു. കഴിഞ്ഞ കൗൺസിലിൽ ചില കോൺഗ്രസ് കൗൺസിലർമാർക്ക് സി.പി.എമ്മുമായി സൗഹൃദമുണ്ടെന്ന ആക്ഷേപവും നേരിട്ടിരുന്നു.
ഡി.സി.സിക്ക് പുതിയ നാഥനെത്തിയതോടെ ജില്ലയിലെ കോൺഗ്രസിനെ സജീവമാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലാണ് കോർപറേഷനിലെ അട്ടിമറിയും ചർച്ച ചെയ്യുന്നത്. അവിശ്വാസത്തെ ബി.ജെ.പി പിന്തുണക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ അവിശ്വാസം പാസാകും. എന്നാൽ, അവിശ്വാസത്തിലൂടെ അട്ടിമറിച്ചാലും മേയറായുള്ള എം.കെ. വർഗീസിനെ കൂടെ ലഭിച്ചാലും കോൺഗ്രസിന് ഭരിക്കണമെങ്കിൽ ബി.ജെ.പി പിന്തുണ വേണ്ടി വരും. അല്ലെങ്കിൽ നറുക്കെടുപ്പിലൂടെ ഭാഗ്യം കടാക്ഷിക്കണം. ബി.ജെ.പിയുടെ പിന്തുണയോടെ ഭരിക്കുന്നത് രാഷ്ട്രീയമായ തിരിച്ചടിക്ക് ഇടയാക്കുമെന്നതും കുഴക്കുന്നുണ്ട്. ഉടൻ നടപടികളിലേക്ക് കടക്കാനാണ് ആലോചിക്കുന്നത്. തിങ്കളാഴ്ച മേയർ എം.കെ. വർഗീസ് ഡി.സി.സി ഓഫിസിലെത്തി പുതിയ പ്രസിഡൻറ് ജോസ് വള്ളൂരിനെ അഭിനന്ദിച്ചിരുന്നു. രാഷ്ട്രീയ മാറ്റത്തിെൻറ ചുവടുമാറ്റമായി ഇതിെന കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.