കലാമണ്ഡലത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തി ഉൾപ്പെട്ട ബോർഡ് ഇന്‍റർവ്യൂ നടത്തിയെന്ന് പരാതി
text_fieldsതൃശൂർ: സാംസ്കാരിക സ്ഥാപനമായ കേരള കലാമണ്ഡലത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തി ഉൾപ്പെട്ട ബോർഡ് ഇന്‍റർവ്യൂ നടത്തിയതായി മുൻ വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കലാമണ്ഡലം മെസ് നടത്തിപ്പിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയതിന് വിജിലൻസ് അന്വേഷണം നേരിടുന്ന വി. അച്യുതാനന്ദൻ ഉൾപ്പെട്ട ഇന്‍റർവ്യൂ ബോർഡാണ് മേയ് 25ന് മിഴാവുമായി ബന്ധപ്പെട്ട ഇന്‍റർവ്യൂ നടത്തിയത്.
കേരളത്തിന്‍റെ അഭിമാന സ്ഥാപനമായ കലാമണ്ഡലത്തിൽ ഇന്‍റർവ്യൂ നടത്തേണ്ടത് മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാകണം. നിലവിൽ ഇഷ്ടക്കാരെ തെരഞ്ഞെടുക്കുകയാണ് രീതി. രാഷ്ട്രീയ സ്വാധീനവും നിയമനങ്ങളിലുണ്ട്.
സർക്കാർ ഫണ്ടുപയോഗിച്ച് നടക്കുന്ന സാംസ്കാരിക സ്ഥാപനത്തിൽ അഴിമതി ആരോപണവിധേയനായ ആളെ ഇന്‍റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയത് നീതീകരിക്കനാവില്ലെന്നും അതിനാൽ ഇന്‍റർവ്യൂ റദ്ദാക്കണമെന്നും ഇതുസംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും മുൻ വിദ്യാർഥികളായ വിപിൻ, വിവേക് എന്നിവർ ആവശ്യപ്പെട്ടു.
ഈ സംഭവത്തിൽ വിജിലൻസിൽ പരാതി നൽകിയയാളാണ് വിപിൻ. കലാമണ്ഡലത്തിൽ എത്ര ഒഴിവുകളുണ്ടെന്ന വിവരം പരസ്യപ്പെടുത്താറില്ല. ഇന്‍റർവ്യൂവിൽ പങ്കെടുത്തവരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാറില്ല. ഇത്തരം കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

