രാഷ്ട്രീയ പ്രവർത്തകരെ വിമർശിക്കുന്നതിൽ തെറ്റില്ല: മുഖ്യമന്ത്രി
text_fieldsടി.എൻ. പ്രതാപൻ എഴുതിയ ‘ഈ നേരവും കടന്നുപോകും’ പുസ്‌തകം തളിക്കുളത്ത് സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജില്ല കലക്ടർ ശിഖ സുരേന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. മന്ത്രി എ.പി. അനിൽകുമാർ, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ
എം.എൽ.എമാരായ രാജൻ ജെ. പല്ലൻ, തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ സമീപം
തളിക്കുളം: രാഷ്ട്രീയ പ്രവർത്തകരെ വിമർശിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ സ്ത്രീകളെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ തരംതാഴരുതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ടി.എൻ. പ്രതാപൻ രചിച്ച ‘ഈ നേരവും കടന്നുപോകും’ എന്ന എട്ടാമത് പുസ്‌തകത്തിന്റെ പ്രകാശനം തളിക്കുളത്തെ ടി.എൻ. പ്രതാപന്റെ വസതിയിൽ ജില്ല കലക്ടർ ശിഖ സുരേന്ദ്രന് നൽകി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യകളെയും അധിക്ഷേപങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. സമീപകാലത്ത് മരിച്ച മാധ്യമപ്രവർത്തകനെ പോലും രൂക്ഷമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്ത്രീകളെ പോലും അപമാനിക്കുന്ന തരത്തിലേക്ക് ചില പോസ്റ്റുകൾ തരംതാഴുന്നു.
ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഇത്തരം പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ ഫലം എന്താണെന്ന് ജനങ്ങൾക്ക് തിരിച്ചറിയാനുള്ള ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സനീഷ് കുമാർ ജോസഫ്, തോമസ് ഉണ്ണിയാടൻ, രാജൻ ജെ. പല്ലൻ, തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ, തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, എം.പി. സുരേന്ദ്രൻ, ഡോ. പി.വി. കൃഷ്ണൻ നായർ, എൻ. ശ്രീകുമാർ, അജിതൻ, ഇരിങ്ങാലക്കുട ബിഷപ് ഡോ. പോളി കണ്ണൂക്കാടൻ, ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, ഒ. അബ്ദുറഹ്മാൻ കുട്ടി, ടി.എൻ. പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

