തെരുവുനായ്ക്കൾ ആടുകളെ കൊന്നു;ലക്ഷ്മിക്കുട്ടിക്ക് സഹായഹസ്തവുമായി പഞ്ചായത്തംഗവും പ്രവാസിയും
text_fieldsതൊഴുപ്പാടം കൊല്ലംതൊടി വീട്ടിൽ ലക്ഷ്മിക്കുട്ടിക്ക് വാർഡ് അംഗം പി.എം. മുസ്തഫയും നാട്ടുകാരും ചേർന്ന് ആടുകളെ കൈമാറുന്നു
ചെറുതുരുത്തി: തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നതിനെ തുടർന്ന് ഉപജീവനം വഴിമുട്ടിയ ലക്ഷ്മിക്കുട്ടിക്ക് പുതുവെളിച്ചമായി ഗ്രാമപഞ്ചായത്തംഗവും പ്രവാസി സുഹൃത്തും. തൊഴുപ്പാടം കൊല്ലംതൊടി വീട്ടിൽ ലക്ഷ്മിക്കുട്ടിക്ക് നാല് ആടുകളെ സമ്മാനിച്ചാണ് ഇവർ കൈത്താങ്ങായത്.കഴിഞ്ഞ ദിവസമാണ് ലക്ഷ്മിക്കുട്ടിയുടെ ഉപജീവനമാർഗമായിരുന്ന നാല് ആടുകളെ തെരുവുനായ്ക്കൾ കൊന്നത്. പാൽ വിറ്റ് ഉപജീവനം നടത്തിയിരുന്ന ഇവരുടെ ദുരവസ്ഥ ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പേരക്കുട്ടികൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും വാങ്ങാൻ വകയില്ലാതെ തികഞ്ഞ നിസ്സഹായാവസ്ഥയിലായിരുന്നു ഇവർ.
ഈ വിവരമറിഞ്ഞ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ പി.എം. മുസ്തഫ തന്‍റെ പ്രവാസി സുഹൃത്തുമായി ബന്ധപ്പെടുകയും, അദ്ദേഹത്തിന്‍റെ കൂടി സഹായത്തോടെ നാല് ആടുകളെ വാങ്ങി നൽകുകയുമായിരുന്നു.സർക്കാർ സഹായം ലഭിക്കാൻ കാലതാമസമെടുക്കുമെന്നും അപ്പോഴേക്കും ഇവരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാകുമെന്നും മുസ്തഫ പറഞ്ഞു.പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സുഹൃത്തിന്‍റെ പിന്തുണയോടെയാണ് ഇത്ര വേഗത്തിൽ സഹായം എത്തിക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആടുകളെ കൈമാറുന്ന ചടങ്ങിൽ റസാക്ക് വാഴാലിപാടം, താഹിർ ചേലക്കര, മണികണ്ഠൻ, കൃഷ്ണൻ, ഹംസ പള്ളത്ത്, സി.എസ്. യൂസഫ്, ബഷീർ, സുന്ദരൻ, മുഹമ്മദ്, ഉണ്ണിക്കുട്ടൻ, എം.എസ്. അബൂബക്കർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

