വിടപറഞ്ഞത് തോട്ടം തൊഴിലാളികളുടെ പ്രിയങ്കരൻ
text_fieldsചെറുതോണി: സി.എ. കുര്യൻ വിടപറയുേമ്പാൾ ഒാർമയാകുന്നത് തോട്ടം തൊഴിലാളികളുടെ പ്രിയങ്കരനായ നേതാവ്. 60 വർഷം മുമ്പ് കോട്ടയം പുതുപ്പള്ളിയിൽനിന്ന് മഞ്ഞുപുതച്ചുറങ്ങുന്ന മൂന്നാറിലേക്ക് മല കയറിയെത്തിയ കുര്യൻ അധികം വൈകാതെ തോട്ടം തൊഴിലാളികളുടെ പ്രിയങ്കരനായി. തമിഴ് വംശജരായ തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മൂന്നാറിലെയും പീരുമേട്ടിലെയും എസ്റ്റേറ്റ് ലയങ്ങൾ അദ്ദേഹത്തെ രണ്ടുകൈയും നീട്ടി സ്വീകരിച്ചു
തങ്ങളുടെ ഷീറ്റ് മേഞ്ഞ കൂരകളിൽ താമസമൊരുക്കിയും ഭക്ഷണം നൽകിയും അവർ കുര്യനെ ജീവനുതുല്യം സ്നേഹിച്ചു. തോട്ടം തൊഴിലാളികൾക്കിടയിൽ സംഘടന കെട്ടിപ്പടുക്കാൻ 1961ൽ ചെങ്കൊടിയുമായി മലകയറിച്ചെന്ന കുര്യൻ പിന്നീട് സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടെയും സമുന്നത നേതാവായി ഉയർന്നു.
പാർട്ടി നിർദേശത്തെതുടർന്ന് കോട്ടയം ബാങ്കിെൻറ ഉപ്പുതറ ശാഖയിലെ ഉദ്യോഗസ്ഥനായിരുന്ന കുര്യൻ ജോലി രാജിെവച്ച് മൂന്നാറിൽ എത്തുകയായിരുന്നു. മുണ്ടക്കയത്ത് എസ്റ്റേറ്റ് തൊഴിലാളികൾക്കിടയിലെ പ്രവർത്തനപരിചയം അദ്ദേഹത്തിന് മൂന്നാറിൽ പ്രയോജനപ്പെട്ടു. കുര്യൻ ചെല്ലുന്നത് 1957ലെ തെരഞ്ഞെടുപ്പുകാലത്താണ്. അന്ന് മൂന്നാറിൽ സി.പി.ഐക്ക് യൂനിയനോ കാര്യമായ പ്രവർത്തനമോ ഉണ്ടായിരുന്നില്ല. തമിഴ് കോൺഗ്രസ് നേതാക്കളുടെ പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയനും കോൺഗ്രസ് നേതാവ് എൻ. ഗണപതി നയിച്ച ഹൈറേഞ്ച് എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയനും മാത്രമാണുണ്ടായിരുന്നത്. എം.എൻ. ഗോവിന്ദൻ നായരുടെ ദീർഘവീക്ഷണമായിരുന്നു റോസമ്മ പുന്നൂസിെൻറ സ്ഥാനാർഥിത്വത്തിന് പിന്നിൽ. തോട്ടം തൊഴിലാളികളുടെ പിന്തുണ റോസമ്മക്ക് കിട്ടി. തുടർന്ന് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സുബ്ബയ്യ നാടാർ പ്രസിഡൻറായും എം. ശങ്കരൻകുട്ടി ജനറൽ സെക്രട്ടറിയായും പുതിയ യൂനിയൻ രൂപവത്കരിച്ചു. തോട്ടം മേഖലയിൽ പാറിയ ചെങ്കൊടി കണ്ണൻ ദേവൻ കമ്പനിക്ക് തലവേദനയായി.
ഇതിനിടക്കാണ് ദേശവ്യാപകമായി തോട്ടം തൊഴിലാളി പണിമുടക്ക് വരുന്നത്. തുടർന്ന് പൊലീസ് സൂപ്രണ്ടായിരുന്ന മരിയാർപുതത്തിെൻറ നേതൃത്വത്തിൽ ആയിരത്തോളം പൊലീസുകാരെ പണിമുടക്ക് നേരിടാൻ രംഗത്തിറക്കി. സമരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എ.ഐ.ടി.യു.സി യൂനിയെൻറ അംഗീകാരം റദ്ദാക്കി. പിന്നീട് നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷമാണ് അംഗീകാരം വീണ്ടെടുത്തത്.
1961ലെ കർഷക സമരത്തിന് നേതൃത്വം കൊടുത്ത കുര്യനെ പൊലീസ് അറസ്റ്റ് ചെയ്ത് കോട്ടയം, ദേവികുളം ജയിലുകളിൽ മാറിമാറി പാർപ്പിച്ചു. പുറത്തിറങ്ങിയെങ്കിലും രാജ്യരക്ഷ നിയമപ്രകാരം 1964ൽ വീണ്ടും അറസ്റ്റ് ചെയ്ത് 17 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലിട്ടു. ഇക്കാലത്ത് എ.കെ.ജി, പി. രാമമൂർത്തി, ബാസവ പുന്നയ്യ, പി. സുന്ദരയ്യ, അഴീക്കോടൻ രാഘവൻ, ടി.കെ. രാമകൃഷ്ണൻ, എം.എം. ലോറൻസ് തുടങ്ങിയവരെല്ലാം ഒപ്പം ജയിലിലുണ്ടായിരുന്നു. 1965ൽ ജയിൽമോചിതനായി. അക്കാലത്ത് ലോ കാഴ്സ് എസ്റ്റേറ്റിലെ അസി. മാനേജരും ഹാരിസൺ കമ്പനിയുടെ ഓഫിസറും വെട്ടേറ്റ് മരിച്ച കേസും കുര്യെൻറ തലയിൽ കെട്ടിവെക്കാനാണ് പൊലീസ് ശ്രമിച്ചത്. മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്നാവശ്യപ്പെട്ട് ആദ്യമായി 1979ൽ നിരാഹാര സമരം നടത്തിയതും സി.എ. കുര്യനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.