വള്ളത്തോൾ നഗറിൽ കാട്ടുപന്നികളെ കൊല്ലാൻ 15 അംഗ സംഘമെത്തി
text_fieldsകാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ വള്ളത്തോൾ നഗർ
പഞ്ചായത്തിലെത്തിയ സംഘം
ചെറുതുരുത്തി: കാട്ടുപന്നി ശല്യത്തെ തുടർന്ന് കർഷകരും നാട്ടുകാരും നൽകിയ പരാതി പഞ്ചായത്ത് അധികൃതർ ചെവികൊണ്ടു. രാത്രി കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ 15 അംഗ സംഘമെത്തി. വള്ളത്തോൾ നഗറിലെ 16 വാർഡുകളിലും കാട്ടുപന്നി ശല്യമുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതർ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കാട്ടുപന്നികളെയും മറ്റു മൃഗങ്ങളെയും വേട്ടയാടി പരിചയമുള്ള ഉദ്യോഗസ്ഥരായ ദിലീപ് മേനോൻ, എം.എം. സക്കീർ, അലി ബാപ്പു എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രി വേട്ടക്കിറങ്ങുന്നത്. ഇതോടുകൂടി പഞ്ചായത്തിലെ കാട്ടുപന്നികളുടെ ശല്യം തീരുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്ദുൽ ഖാദർ പറഞ്ഞു.
ഒരാഴ്ച മുമ്പ് അത്തിക്കപറമ്പ് കുളമ്പുമുക്കിൽ വയോധികനെ കാട്ടുപന്നി കടിച്ച് മുഖത്തും കാലിലും കൈയിലും പരിക്കേൽപിച്ചിരുന്നു. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

