ജീപ്പ് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചുമറിഞ്ഞ് കാൽനടക്കാരന് പരിക്ക്
text_fieldsദേശീയപാത മന്ദലാംകുന്ന് ജുമാമസ്ജിദിന് മുന്നിലുണ്ടായ അപകടത്തിൽപെട്ട ജീപ്
ചാവക്കാട്: ദേശീയപാതയിൽ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചുമറിഞ്ഞ് കാൽനടക്കാരന് പരിക്ക്. പാപ്പാളി സ്വദേശി മാലിക്കുളം സക്കറിയയുടെ മകൻ ഫർഷാദിനാണ് (16) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 11.30ഓടെ മന്ദലാംകുന്ന് ജുമാമസ്ജിദിന് മുന്നിലാണ് അപകടം.
നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതിത്തൂണിലും ജുമാമസ്ജിദിന്റെ വടക്ക് ഭാഗത്തെ ഖബർസ്ഥാനിന്‍റെ മതിലും ഇടിച്ച് തകർത്തു. ഈ സമയത്ത് റോഡിലൂടെ നടന്ന് പോയിരുന്ന ഫർഷാദിന്‍റെ ദേഹത്തേക്കാണ് ജീപ്പ് മറിഞ്ഞത്. ഫർഷാദിനെ ഉടൻ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകൾ സഞ്ചരിച്ച ഥാർ ജീപ്പ് എടപ്പാൾ നടുവട്ടത്തേക്ക് പോവുകയായിരുന്നു. ജീപ്പ് യാത്രികർക്ക് സാരമായ പരിക്കില്ല. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകളോളം വൈദ്യുതിയും മുടങ്ങി. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ ജീപ്പിന്റെ മുൻഭാഗം തകർന്നു.