ബയോമൈനിങ് ദ്രുതഗതിയിൽ; ചാലക്കുടിയിൽ 40 സെന്റ് ഭൂമി വീണ്ടെടുക്കും
text_fieldsബയോമൈനിങ് പുരോഗമിക്കുന്നചാലക്കുടിയിലെ മാലിന്യ നിക്ഷേപ കേന്ദ്രം
ചാലക്കുടി: നഗരസഭയിലെ മാലിന്യ കേന്ദ്രത്തിൽ വർഷങ്ങളായി കുന്നുകൂടി കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി നീക്കി ഭൂമി വീണ്ടെടുക്കുന്നതിനുള്ള ബയോമൈനിങ് തുടങ്ങി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി) നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന മാലിന്യ നിക്ഷേപ സ്ഥലത്ത് 7559.14 ക്യൂബിക് മീറ്റർ മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്. ഭൂനിരപ്പിൽ നിന്നും 5.50 മീറ്റർ ആഴത്തിൽ വരെ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. മാലിന്യം ശാസ്ത്രീയമായി നീക്കം ചെയ്യുമ്പോൾ 40.72 സെന്റ് ഭൂമി വീണ്ടെടുക്കാനാവും.
സൈറ്റിലെ മാലിന്യം കലർന്ന മണ്ണ് 'ട്രോമൽ' എന്നറിയപ്പെടുന്ന സിലിണ്ടറിക്കൽ റോട്ടറി സെപ്പറേറ്റർ ഉപയോഗിച്ചാണ് തരംതിരിക്കുന്നത്. പ്രധാനമായും വേർതിരിച്ചെടുത്ത മണ്ണ്, കത്താൻ സാധ്യതയുള്ള പ്ലാസ്റ്റിക്, തുണി തുടങ്ങിയവ, കല്ല്, കട്ട തുടങ്ങിയ അജൈവ വസ്തുക്കൾ എന്നിങ്ങനെ മൂന്ന് ഘടകങ്ങളായാണ് മാലിന്യത്തെ വേർതിരിക്കുക.
ആർ.ഡി.എഫ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഡാൽമിയ സിമന്റ് കമ്പനിയിലേക്ക് അയക്കും. വേർതിരിച്ചെടുക്കുന്ന ബയോസോയിലും ഇനെർട്ടും ലാബ് പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം ഡമ്പ് സൈറ്റിൽ തന്നെ നിക്ഷേപിച്ച് ഭൂമി നിരപ്പാക്കും. ബയോമൈനിങ്ങിനൊപ്പം രണ്ടാഴ്ചയിലൊരിക്കൽ ഗുണനിലവാര പരിശോധന നടത്തും. അടുത്ത മാസം അവസാനത്തോടെ ബയോമൈനിങ് പൂർത്തിയാക്കി സ്ഥലം പൂർണമായും മാലിന്യമുക്തമാക്കാൻ സാധിക്കുമെന്ന് കരാറെടുത്തിട്ടുള്ള മഹാരാഷ്ട്രയിലെ നാഗ്പൂർ ആസ്ഥാനമായ എസ്.എം.എസ് കമ്പനി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

