ചാലക്കുടിയിൽ നാല് അടിപ്പാതകൾക്ക് ഭരണാനുമതി
text_fieldsഅടിപ്പാത നിർമാണത്തിന് അനുമതി ലഭിച്ച മുരിങ്ങൂർ സിഗ്നൽ കവല
ചാലക്കുടി: ചാലക്കുടി മണ്ഡലത്തിലെ ദേശീയപാതയിൽ അപകടം ഒഴിവാക്കാൻ നാല് അടിപ്പാതകൾക്ക് ഭരണാനുമതി. നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ച ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിലാണ് അടിപ്പാതകൾക്ക് ഭരണാനുമതി ലഭിച്ചത്. വൈകാതെ ടെൻഡർ നടപടി തുടങ്ങും.
ഇവ യാഥാർഥ്യമാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ദേശീയപാത 544ൽ ആകെ 11 ഇടങ്ങളിലാണ് പുതിയ അടിപ്പാത നിർമിക്കുന്നത്. ഇതിനായി 480 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
അടിപ്പാത നിർമാണം പലപ്പോഴും അനിശ്ചിതമായി നീളുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും മനം മടുപ്പിക്കുന്ന അനുഭവമാണ്. ചാലക്കുടിയിൽ സമീപകാലത്ത് നഗരസഭ ജങ്ഷനിൽ നിർമിച്ച അടിപ്പാത നാട്ടുകാർക്ക് കയ്പ് നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്. നിർമാണ മന്ദഗതിയാണ് ഇതിന് കാരണം.
വിവിധ കാരണങ്ങളാൽ ചാലക്കുടിയിലെ അടിപ്പാത 10 വർഷത്തോളം നീണ്ടുപോയിരുന്നു. കൊരട്ടിയിൽ റെയിൽവേ മേൽപാലം നിർമാണം നീണ്ടത് 12 വർഷത്തിലേറെയാണ്. ചിറങ്ങരയിൽ റയിൽവേ മേൽപാലം നിർമാണം ഇപ്പോഴും നടക്കുകയാണ്. ഒരുവർഷം മുമ്പേ പൂർത്തിയാകേണ്ടതായിരുന്നു. നിർമാണം തീരാത്തതിനാൽ ചുറ്റി വളഞ്ഞ് പ്രദേശവാസികൾ ദുരിതം അനുഭവിക്കുന്നു.