യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതികള്‍ക്ക് രണ്ട് വര്‍ഷം കഠിനതടവും പിഴയും
text_fieldsതൃശൂർ: ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിതാവിനെയും സഹോദരനെയും പരിചരിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് രണ്ട് വർഷവും എട്ട് മാസവും കഠിന തടവും 10,000 രൂപ വീതം പിഴയും. കുന്നംകുളം പോര്‍ക്കുളം സ്വദേശികളായ പന്തായില്‍ വീട്ടില്‍ ഭരതന്‍ (49), സഹോദരൻ വാസു (44), പഴഞ്ഞി എഴിക്കോടയില്‍ വീട്ടില്‍ ശ്രീജിത്ത് (39), മങ്ങാട് കരുമറ്റപ്പാറ വീട്ടില്‍ രാഗേഷ് (33) എന്നിവരെയാണ് തൃശൂർ പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജി എം.കെ ഗണേഷ് ശിക്ഷിച്ചത്. പോര്‍ക്കുളം അന്തിക്കാട് വീട്ടില്‍ വർഗീസിന്‍റെ മകൻ അനീഷിനെയാണ് (39) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ അനീഷിന് പിഴത്തുകയില്‍നിന്ന് 30,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം.
2011 ഏപ്രില്‍ 17ന് രാത്രി എട്ടിന് കുന്നംകുളം റോയൽ ആശുപത്രിക്ക് മുന്നിലാണ് കേസിനാസ്പദമായ സംഭവം. അനീഷിനെ തടഞ്ഞുനിര്‍ത്തി ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ചും മർദിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. കുന്നംകുളം പൊലീസ് സബ് ഇന്‍സ്പെക്ടർ ടി.പി. രാജൻ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് സബ് ഇന്‍സ്പെക്ടർ കെ.കെ. ഭൂപേഷാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.