‘വര‘ കലയാക്കിയ ഫർസാന രംഗോലിയിൽ ഒന്നാമത്
text_fieldsപെരുമ്പിലാവ്: കുഞ്ഞുനാളിൽ ‘വര’ കലയാക്കി മാറ്റിയ ഫർസാന ഡി സോൺ തലത്തിൽ ആദ്യം നേടിയത് രംഗോലിയിലായിരുന്നു. കാലിക്കറ്റ് സർവകലാശാല ഡിസോൺ കലോത്സവത്തിലാണ് കൈവിരലുകളാൽ കണ്ണെഞ്ചിക്കുന്ന ചിത്രം മെനഞ്ഞത്. പീലി വിടർത്തി നിൽക്കുന്ന മയിലിനെ കാണാനുള്ള ശ്രീ കൃഷ്ണന്റെ എത്തിനോട്ടം എന്നതായിരുന്നു ഫർസാനയുടെ ആശയം.
വർണ പൊടികൾ ഉപയോഗിച്ചാണ് കൂടുതലും രംഗോലി നിർമിക്കുക. മണ്ണിൽ ഫാബ്രിക് പെയിൻറ് കൂട്ടി ചേർത്ത് നനച്ച് ഉണക്കി പൊടിച്ചാണ് ഇത് നിർമിക്കാൻ ഫർസാന കളർപൊടികൾ ഉണ്ടാക്കിയത്. ആദ്യം ഇതിന്റെ കോലം വരച്ച ശേഷമാണ് വ്യത്യസ്ത നിറത്തിലുള്ള പൊടികൾ ഉപയോഗിച്ച് കൈവിരൽ കൊണ്ട് ചിത്രം ചമയിക്കുന്നത്. ചോക്കുകൊണ്ട് ആദ്യത്തിൽ മനസ്സിലുള്ള ആശയത്തിന് ഡിസൈൻ ഇട്ട ശേഷമാണ് കളർ പൊടികൾ ഉപയോഗിച്ച് ഇത് നിർമിച്ചത്.
കുട്ടിക്കാലത്തുതന്നെ വരക്കാൻ കഴിവുള്ള ഈ പ്രതിഭക്ക് മാതാപിതാക്കളുടെ പ്രോത്സാഹനത്തിൽ നാലാം ക്ലാസുവരെ ചിത്രരചന, ഡ്രോയിങ്, പെയിൻറിങ്, കാർട്ടൂൺ ഡ്രോയിങ് എന്നിവയിൽ വിജയം നേടിയിരുന്നു. വീടിനുള്ളിൽ ഒട്ടേറെ ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇടവേളക്കുശേഷം കഴിഞ്ഞ വർഷത്തിൽ ഡി സോൺ മത്സരത്തിൽ പങ്കെടുത്തിരുന്നു.
വിജയം നേടിയിരുന്നില്ലെങ്കിലും ഇക്കുറി കോളജിൽനിന്ന് രംഗോലി ഇനത്തിൽ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡി സോണിൽ മാറ്റുരച്ചത്. യൂട്യൂബിലൂടെ കണ്ടു പഠിച്ചായിരുന്നു മത്സരത്തിന് പാദമൂന്നിയതെന്ന് ഫർസാന ‘മാധ്യമ’ത്തോട് പറഞ്ഞു. പത്ത് വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ചാണ് ഈ ആശയം നിർമിച്ചത്.
ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമായ മനോഹരമായ കലാരൂപമാണ് രംഗോലി. ജ്യാമിതീയ രൂപങ്ങളും ദൈവ ചിത്രങ്ങളുമാണ് വരയ്ക്കുന്നത്. ഐശ്വര്യത്തിനും അലങ്കാരത്തിനുമായി പ്രധാനമായും സ്ത്രീകൾ വീടുകൾക്ക് മുന്നിലും ക്ഷേത്രങ്ങൾക്ക് മുന്നിലുമാണ് ഇവ വരക്കാറുള്ളത്. ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളജ് അവസാനവർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർഥിനിയാണ് കെ.വി. ഫർസാന. കൊടുങ്ങല്ലൂർ പതിയാശേരി കളപ്പുരയ്ക്കൽ വീട്ടിൽ നാസുമുദ്ദീൻ-ഷെമീറ ദമ്പതികളുടെ മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

