മഴയെത്തും മുമ്പേ തോടുകളിലെ നീരൊഴുക്ക് സുഗമമാക്കണം
text_fieldsതൃശൂർ: പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും തീരദേശ ഹൈവേ ഉള്‍പ്പെടെ റോഡ് നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ കാനകളിലും തോടുകളിലും മറ്റും സുഗമമായ നീരൊഴുക്ക് ഉറപ്പാക്കാൻ അടിയന്തര നടപടി കൈക്കൊള്ളാന്‍ ജില്ല വികസന സമിതി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്കി. കാലവര്‍ഷം എത്തുംമുമ്പ് ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കനാലുകള്‍, തോടുകള്‍, കാനകള്‍, പൈപ്പുകള്‍ എന്നിവ അടഞ്ഞുകിടക്കുന്ന സ്ഥിതിയുണ്ട്. ഇത് പരിഹരിക്കണം. പുഴകളിലും ഇറിഗേഷന്‍ കനാലുകളിലും ഡാമുകളിലും അടിഞ്ഞുകൂടിയ ചെളി, മണ്ണ്, ചണ്ടി തുടങ്ങിയവ നീക്കാനും നിർദേശിച്ചു.
ദേശീയപാത നിര്‍മാണം നടക്കുന്ന പലയിടങ്ങളിലും കടലിലേക്കുള്ള സ്വാഭാവിക ജലമൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് പ്രവൃത്തികള്‍ നടക്കുന്നതെന്നും പ്രശ്നം പരിഹരിക്കണമെന്നും എം.എൽ.എമാര്‍ ആവശ്യപ്പെട്ടു. വര്‍ഷക്കാലം വരുന്നതോടെ കടലാക്രമണം രൂക്ഷമാവാനിടയുള്ള പ്രദേശങ്ങളില്‍ പ്രതിരോധിക്കാനാവശ്യമായ ജിയോ ബാഗുകള്‍ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം.
മുതുവറ കാന കേസില്‍ കോടതി സ്റ്റേ നീങ്ങിയ സമയത്ത് കൈയേറ്റം ഒഴിപ്പിക്കണമെന്ന ജില്ല വികസന സമിതിയുടെ നിര്‍ദ്ദേശം നടപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിയില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി.
കലക്ടറേറ്റ് പരിസരത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ നീക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആർ.ടി.ഒക്ക് കലക്ടര്‍ നിർദേശം നല്കി. അനിശ്ചിതമായി നീളുന്ന വിവിധ കെ.എസ്.ടി.പി റോഡ് പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി. ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായി.
കോര്‍പറേഷനിലെ പൂളാക്കല്‍ പ്രദേശത്ത് ചേരി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി നിര്‍മിച്ച ഫ്ലാറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു.
50 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ 500 ലിറ്റര്‍മാത്രം ശേഷിയുള്ള വാട്ടര്‍ടാങ്ക് സ്ഥാപിച്ചത് കാരണം ആവശ്യത്തിന് വെള്ളം തികയാതെ വരികയും നിരന്തരമായി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരികയും ചെയ്യുന്നതിനാല്‍ വെള്ളം നിറഞ്ഞൊഴുകി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പല ഇടങ്ങളിലായി ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്.
കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാനും മാലിന്യ സംസ്കരണം ഉള്‍പ്പെടെ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ എം.എല്‍.എമാരായ എ.സി. മൊയ്തീന്, കെ.കെ. രാമചന്ദ്രന്, എന്‍.കെ. അക്ബര്‍, മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിളളി, സനീഷ് കുമാര്‍ ജോസഫ്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍, കലക്ടര്‍ വി.ആര്. കൃഷ്ണതേജ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, കൃഷ്ണ പ്രസാദ്, ടി.എം. നാസര്‍, കെ.കെ. അജിത് കുമാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ എന്‍.കെ. ശ്രീലത, എ.ഡി.എം ടി. മുരളി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.