കൊലപാതക ശ്രമം: യുവാവിന് രണ്ടുവർഷം കഠിനതടവും പിഴയും
text_fieldsസനൽ
തൃശൂർ: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം കഠിന തടവും 5000 രൂപ പിഴയടക്കാനും ശിക്ഷ. എളനാട് കുട്ടാടൻചിറ ഞാലിയംകോട്ടിൽ സനലിനെയാണ് (28) തൃശൂർ പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജി എം.കെ. ഗണേഷ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധികത്തടവ് അനുഭവിക്കേണ്ടിവരും. 2014 മേയ് 15ന് രാവിലെയാണ് സംഭവം. ടാപ്പിങ് ജോലിക്കാരനായ എളനാട് കുട്ടാടന്‍ചിറ വാരിയത്തുകുന്ന് അനില്‍കുമാറിനെയാണ് (42) സനൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
രാവിലെ ടാപ്പിങ് കഴിഞ്ഞുവരുകയായിരുന്ന അനിൽകുമാറിനെ സനൽ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനലിന്റെ വീടുമായി ചെറുപ്പം മുതൽ തന്നെ അനില്‍കുമാറിന് ബന്ധമുണ്ടായിരുന്നു.
ചേലക്കര പൊലീസ് സബ് ഇന്‍സ്പക്ടർ സി.വി. സുരേഷ് കുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്പെക്ടർ ആര്‍. സന്തോഷ്‍കുമാർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസ്, അഭിഭാഷകരായ റോണ്‍സ് വി. അനില്‍, എം.ആര്‍. കൃഷ്ണപ്രസാദ്, എ. കൃഷ്ണദാസ്, പി.ആര്‍. ശ്രീലേഖ എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

