ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളി 13 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ
text_fieldsനെന്മാറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായശേഷം കോടതിയിൽനിന്ന് ജാമ്യം നേടി ഒളിവിൽ പോയയാൾ 13 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ. തൃശൂർ കോലഴി ചെറിയാലിൽ സ്വദേശി ദിലീപിനെയാണ് (46) നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം നേടിയ ശേഷം വിചാരണക്ക് കോടതിയിൽ ഹാജരാകാതിരുന്ന ദിലീപിനെ ആലത്തൂർ സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾ വയനാട് പൊൽപ്പുള്ളിയിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയുമാണ്. ഫോൺ നമ്പറുകൾ തുടർച്ചയായി മാറ്റി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
പ്രതിയെ നിരന്തരം നിരീക്ഷിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയും ചെയ്ത പൊലീസ് പ്രതി ഗോവയിൽനിന്ന് കേരളത്തിലേക്ക് വരുന്നുണ്ട് എന്ന സൂചന കിട്ടിയ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെന്മാറ എസ്.ഐ ഫതിൽ റഹ്മാൻ, സിവിൽ പൊലീസ് ഓഫിസർമാരായ ദിനൂപ്, റഫീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലത്തൂർ സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

