വിവാദം ഒഴിയാതെ അമൃത് സിറ്റി മാസ്റ്റർപ്ലാൻ
text_fieldsതൃശൂര്‍: അമൃത് സിറ്റി മാസ്റ്റർപ്ലാനിനെചൊല്ലി തർക്കം തുടരുന്നു. സർക്കാറിലേക്ക് അയച്ചുകൊടുക്കാൻ അംഗീകാരത്തിനായി ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ മാസ്റ്റർപ്ലാൻ അംഗീകരിച്ചതായി മേയർ അറിയിച്ചു. എന്നാൽ, പരാതികള്‍ തീര്‍പ്പാക്കി ഭേദഗതികള്‍ അംഗീകരിച്ച കരട് മാസ്റ്റർപ്ലാന്‍ തയാറാക്കണമെന്നും അതിനുശേഷമേ അംഗീകരിക്കൂവെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിയോജനക്കത്ത് നല്കി. ഭരണപക്ഷത്തുനിന്ന് ജനതാദള്‍-എസിലെ ഷീബ ബാബുവും ഇക്കാര്യം കൗൺസിലിൽ ആവശ്യപ്പെട്ടു. മാസ്റ്റർപ്ലാന്‍ കൗണ്‍സില്‍ അംഗീകരിെച്ചന്നും നടപടി പൂര്‍ത്തീകരിച്ച് ഭേദഗതിയടക്കം സര്‍ക്കാറിലേക്ക് അയക്കുമെന്നും മേയർ പറഞ്ഞു.
സ്പെഷല്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പലതും ഏകപക്ഷീയമായി മിനിറ്റ്സില്‍ എഴുതിച്ചേര്‍ത്തതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കരട് മാസ്റ്റർപ്ലാന്‍ അതേരീതിയില്‍ അയച്ചുകൊടുക്കുന്നതിനെ എതിര്‍ക്കുന്നതായി പ്രതിപക്ഷ കക്ഷി നേതാവ് രാജന് പല്ലന് വ്യക്തമാക്കി. ബി.ജെ.പിയും വിയോജനക്കുറിപ്പ് നല്കി. ഡിവിഷൻ സഭകളില്‍നിന്ന് വന്ന പരാതികളിലും വ്യക്തിപരമായി നല്കിയ പരാതികളിലും ഹിയറിങ് നടത്താതെ മാസ്റ്റർപ്ലാൻ തട്ടിക്കൂട്ടുകയായിരുെന്നന്നാണ് പ്രതിപക്ഷ പരാതി.
ചിലയിടത്ത് നെൽപ്പാടങ്ങളെ കൃഷിമേഖലയില്‍നിന്ന് മാറ്റിയത് ദുരൂഹമാണെന്നും വിമര്‍ശനമുയര്‍ന്നു. 780 പേരാണ് പരാതി നല്‍കിയത്. പലരെയും ഹിയറിങ്ങിന് വിളിച്ചിട്ടില്ല. 2018ല്‍ വെള്ളം കയറിയ ഭാഗത്തെ ഹൈ റിസ്ക് ഏരിയ എന്നു രേഖപ്പെടുത്തിയത് ഭാവിയില്‍ വായ്പകള്‍ ലഭിക്കുന്നതിനുപോലും തടസ്സമാകുമെന്ന് പലരും ചൂണ്ടിക്കാട്ടി.
എം.ജി റോഡ് വികസിപ്പിക്കുമ്പോള്‍ പാറയില്‍ ഏജൻസീസ് മുതല്‍ പടിഞ്ഞാറേകോട്ട വരെയുള്ള ഭാഗത്ത് മാത്രം 25 മീറ്റര്‍ വീതിയും മറ്റുള്ള സ്ഥലങ്ങളില്‍ 21 മീറ്ററുമാണ് വീതിയെന്ന പരാമര്‍ശവും എതിര്‍പ്പിനിടയാക്കി. കുറച്ചുഭാഗത്തുമാത്രം വീതി 25 മീറ്റര്‍ ആക്കുന്നത് ചില സ്വകാര്യവ്യക്തികള്‍ക്ക് അനധികൃത സഹായത്തിനാണെന്നും എല്ലായിടത്തും ഒരേ അളവില്‍ റോഡിനു വീതിയുണ്ടാകണമെന്നും അഭിപ്രായമുയർന്നു. പരാതികള്‍ പരിഹരിക്കാതെ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാറിലേക്ക് അയക്കുന്നത് പ്രഹസനമാണെന്ന് ബി.ജെ.പി നേതാവ് വിനോദ് പൊള്ളഞ്ചേരി പറഞ്ഞു.
അശാസ്ത്രീയരീതിയില്‍ റോഡുകള്‍ വീതികൂട്ടിയും സ്വന്തക്കാര്‍ക്ക് വേണ്ടി റോഡുകളുടെ അലൈന്മെന്റില് മാറ്റം വരുത്തിയും ഭൂമാഫിയക്ക് വേണ്ടിയും ഉണ്ടാക്കിയ മാസ്റ്റര്‍പ്ലാനാണ് ഇതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സ്വരാജ്റൗണ്ടിന് ചുറ്റും 150 മീറ്റര്‍ വിസ്തീര്‍ണത്തില്‍ ‘പൈതൃക മേഖല’ എന്ന പേര് മാറ്റി ‘ഡീ കഞ്ചസ്റ്റഡ് സോണ്‍’ എന്ന് മാറ്റിയത് റദ്ദാക്കണമെന്ന രാജൻ പല്ലന്റെ നിർദേശം അംഗീകരിച്ചു. മാസ്റ്റർപ്ലാന്‍ ഭാവിതലമുറയുടെ വികസനം മുന്നില്‍കണ്ടാണെന്ന് മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.