റോഡ് നിർമാണത്തിലെ അപാകത കാരണം അപകടം സംഭവിച്ചാൽ കേസെടുക്കണമെന്ന്
text_fieldsതൃശൂർ: റോഡ് നിർമാണത്തിലെ അപാകത കാരണം അപകടം സംഭവിച്ചാൽ ദേശിയ പാത അതോറിറ്റിക്കെതിരെ കേസെടുക്കണമെന്ന് പൊലീസ് ഇൻസ്പെക്ടർമാർക്ക് ഒല്ലൂർ സബ് ഡിവിഷൻ അസി. കമീഷണറുടെ നിർദേശം.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ അപകട മരണം സംബന്ധിച്ച് നടപടിയെടുക്കാതിരുന്നത് സംബന്ധിച്ച് മനുഷ്യാവകാശ സംഘടന 'നേർക്കാഴ്ച'അസോസിേയഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒല്ലൂർ സബ് ഡിവിഷൻ അസി. കമീഷണർ ദേവദാസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാന ആദ്യത്തെ ആറുവരി പാതയായ മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ മണ്ണുത്തി ഡോൺബോസ്കോ സ്കൂളിന് മുന്നിൽ സർവിസ് റോഡിൽ മുന്നറിയിപ്പുകളൊന്നുമില്ലാതെ നിർമിച്ച ഹമ്പിൽ ഇരുചക്ര വാഹനങ്ങൾ ചാടി അപകടത്തിൽപെടുന്നത് പതിവായിരുന്നു. ഇതിൽ അടിയന്തര നടപടിക്കുവേണ്ടി പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടർന്ന് കമീഷണർക്ക് നൽകിയ അപ്പീലിനെ തുടർന്നാണ് നടപടി. മുല്ലക്കര ഡോൺ ബോസ്കോ സ്കൂളിന് മുന്നിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാതെ നിർമിച്ച ഹമ്പിൽ ഇരുചക്ര വാഹനങ്ങൾ തട്ടി മുളയം സ്വദേശിക്കും കൊഴുക്കുള്ളി സ്വദേശിനിക്കും പരിക്കേറ്റിരുന്നു.
കേസെടുക്കാമെന്ന് നിയമം വ്യവസ്ഥ ചെയ്യുമ്പോൾ മണ്ണുത്തി പൊലീസ് സേവനം നൽകാതിരിക്കുകയും പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സേവനാവകാശ ചട്ടപ്രകാരം അപ്പീൽ വാദം പരിഗണിച്ച് കമീഷണർ അപകടകരമായ റോഡ് പരിപാലനം മൂലം സംഭവിക്കുന്ന വാഹനാപകടങ്ങൾക്ക് എല്ലാ പൊലീസ് ഇൻസ്പെക്ടർമാരോടും കേന്ദ്ര മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസെടുക്കാൻ കമീഷണർ നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവനെയും സുരക്ഷയും ബാധിക്കുന്ന പ്രധാന വിഷയം ആയതിനാൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ല റോഡ് സുരക്ഷ കൗൺസിൽ യോഗത്തിൽ ഈ വിഷയം അജണ്ടയായി ഉൾപ്പെടുത്താൻ കലക്ടറോട് അപേക്ഷിച്ചിട്ടുണ്ടന്നും അസി. കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.