വീറും വാശിയുമേറ്റി നാട്ടികപ്പോരാട്ടം
text_fieldsയു.ഡി.എഫ് സ്ഥാനാർഥി സുനിൽ ലാലൂരിന് ബുധനാഴ്ച
പുള്ളിൽ നൽകിയ സ്വീകരണം
അന്തിക്കാട്: ജില്ലയിലെ രണ്ടാമത്തെ പട്ടികജാതി സംവരണ മണ്ഡലമാണ് നാട്ടിക. 2011ല്‍ അതിര്‍ത്തികള്‍ മാറിയാണ് നാട്ടിക സംവരണ സീറ്റായത്. ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐയിലെ ഗീതാ ഗോപി വിജയം നേടി. 2021ല്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി സി.സി. മുകുന്ദന് വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ അഡ്വ. സുനില്‍ ലാലൂരിനെ 28,431 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുകുന്ദന് മണ്ഡലം നിലനിര്‍ത്തിയത്.
ഇടത്-വലത് മുന്നണികൾ മാറി വിജയം കൈവരിച്ചു വന്നിരുന്ന നാട്ടിക മണ്ഡലത്തിൽ ഇത്തവണ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ പോരാട്ടം ശക്തമാണ്. മുൻ എം.എൽ.എ ഗീത ഗോപിക്കെതിരെ സി.പി.ഐ വിട്ട് ബി.ജെ.പി കൂടാരത്തിൽ കയറിയ നിലവിലെ എം.എൽ.എ സി.സി. മുകുന്ദൻ എൻ.ഡി.എ സ്ഥാനാർഥിയായി അരങ്ങിൽ ഇറങ്ങിയതാണ് പോരാട്ടത്തിന് വീറും വാശിയും നിറയാൻ കാരണം. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ സുനിൽ ലാലൂർ ഇത്തവണയും രംഗത്തുണ്ട്.
എൻ.ഡി.എ സ്ഥാനാർഥി സി.സി. മുകുന്ദന്റെ തെരഞ്ഞെടുപ്പ്
പ്രചാരണത്തിന്റെ ഭാഗമായി നടന്ന അന്തിക്കാട് കലുങ്ക് സംവാദത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിക്കൊപ്പം മുകുന്ദൻ
ഒരു തവണ മാത്രം എം.എൽ.എ ആയ സി.സി. മുകുന്ദനെ വെട്ടി മുൻ എം.എൽ.എ ഗീത ഗോപിയെ സി.പി.ഐ വീണ്ടും ഗോദയിൽ ഇറക്കിയതോടെ ഇടഞ്ഞ മുകുന്ദൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. തുടർന്ന് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചു. മത്സരിക്കാൻ തയാറെടുത്ത് ഡൽഹിയിൽ പോയി കോൺഗ്രസ് അഖിലേന്ത്യാ നേതാക്കളെ കണ്ടു. എന്നാൽ, പ്രാദേശിക നേതാക്കൾ മുകുന്ദൻ യു.ഡി.എഫ് സ്ഥാനാർഥിയാകുന്നതിനോട് എതിർപ്പുമായി രംഗത്ത് വന്നതോടെ കോൺഗ്രസ് നേതൃത്വം മുകുന്ദനെ കൈവിട്ടു. താൻ ഏത് പാർട്ടിയിലേക്ക് പോയാലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ച മുകുന്ദൻ ഒടുവിൽ ബി.ജെ.പി കൂടാരത്തിൽ കയറി എൻ.ഡി എ സ്ഥാനാർഥിയായതാണ് വിസ്മയമായത്.
മുകുന്ദനും ഗീത ഗോപിയും നാട്ടികയിൽ നടപ്പാക്കിയ വികസനനേട്ടം പറഞ്ഞാണ് എൽ.ഡി.എഫ് രംഗത്തിറങ്ങിയത്. കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ നടത്തിയ വികസനനേട്ടം വാതോരാതെ പറഞ്ഞാണ് മുകുന്ദൻ വോട്ടർമാരെ അഭിമുഖീകരിക്കുന്നത്. എൽ.ഡി.എഫിന്റെ പ്രചാരണവും ഇതുതന്നെ. ഇതിന് പുറമെ ദേശീയപാത വികസനം, ക്ഷേമപെൻഷൻ എന്നിവയും എൽ.ഡി.എഫ് പയറ്റുന്നുണ്ട്. എന്നാൽ, 15 വർഷത്തെ വികസനമുരടിപ്പും സ്വർണക്കൊള്ളയും കുടിവെള്ളക്ഷാമവും യു.ഡി.എഫ് തെരഞ്ഞെടുപ്പ് ആയുധമാക്കുന്നുണ്ട്.
നാട്ടിക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഗീത ഗോപി
തൃപ്രയാറിൽ വനിത പ്രവർത്തകർക്കൊപ്പം
മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തും ഇടത് സ്വാധീന മേഖലയായതിനാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയാണ് ഇടതു കേന്ദ്രങ്ങളിലുള്ളത്. അന്തിക്കാട്, താന്ന്യം, ചാഴൂർ എന്നീ പഞ്ചായത്തുകളിൽ മാത്രം വൻ ലീഡാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. ഇവിടെ സി.പി.എമ്മിന് പുറമെ സി.പി.ഐക്കും ശക്തമായ വേരോട്ടമുണ്ട്.
ഈ മൂന്നു പഞ്ചായത്തും പുറമെ വലപ്പാടും ഭരിക്കുന്നത് എൽ.ഡി.എഫ് ആണ്. അതേസമയം നാട്ടിക, തളിക്കുളം, ചേർപ്പ്, അവിണിശ്ശേരി പഞ്ചായത്തുകൾ ഭരിക്കുന്നത് യു.ഡി.എഫ് ആണ്. ഭരണവിരുദ്ധ വികാരം വോട്ടായി മാറി യു.ഡി.എഫ് അട്ടിമറി വിജയം നേടുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. വെൽഫെയർ പാർട്ടി, ആർ.എം.പി എന്നിവരുടെ വോട്ടും കിട്ടുമെന്നതിനാൽ വിജയം ഉറപ്പിച്ച മട്ടാണ് യു.ഡി.എഫ്.
അന്തിക്കാട്ടുകാരനായ നിലവിലെ എം.എൽ.എ മുകുന്ദൻ മത്സരിക്കുന്നതോടെ നാട്ടികയിൽ താമര വിരിയുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് ലീഡ് നേടാൻ കഴിഞ്ഞതും മുകുന്ദൻ ബി.ജെ.പിയിലേക്ക് വന്നതോടെ ഒരു വിഭാഗം സി.പി.ഐയുടെ വോട്ടുകൾ ബി.ജെ.പി യിലേക്ക് എത്തുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. അഴിമതിയുടെ കറ പുരളാത്ത പാവപ്പെട്ട ആളാണെന്ന മുദ്ര മുകുന്ദന് ബി.ജെ.പി നൽകിക്കഴിഞ്ഞു.
കർഷകരും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും പ്രവാസികളും പട്ടികജാതി വിഭാഗവും ഏറെയുള്ള മണ്ഡലത്തിൽ മൂന്നു മുന്നണികളും വീടുകൾ കയറി തെരഞ്ഞെടുപ്പ് പ്രവർത്തനം ശക്തമാണ്. വോട്ടർമാരെ സ്വാധീനിക്കാനുള്ള ആസൂത്രണമാണ് മുന്നണികൾ നടത്തിവരുന്നത്.
ഗീത ഗോപി (എൽ.ഡി.എഫ്)
1995ൽ സി.പി.ഐ സ്ഥാനാർഥിയായി ഗുരുവായൂർ നഗരസഭയിലേക്ക് വിജയിച്ചതോടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്. 16 വർഷം നഗരസഭാ കൗൺസിലർ.
2004ലും 2009ലും ചെയർപേഴ്സൻ. 2011ൽ ഡെപ്യൂട്ടി ചെയർ പേഴ്സൻ. 2011ലും 2016 ലും നാട്ടിക നിയമസഭ മണ്ഡലത്തിൽനിന്ന് എം.എൽ.എ. 2004 മുതൽ സി.പി.ഐ ജില്ല കമ്മിറ്റിയംഗം. മഹിളാ സംഘം ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻറായും പ്രവർത്തിച്ചു. 2022ൽ കേരള സംസ്ഥാന ഹൗസിങ് ബോർഡ് അംഗം. സി.പി.ഐ ജില്ല കൗൺസിൽ അംഗം, അഖിലേന്ത്യ കിസാൻ സഭ വനിത കർഷക സമിതി ജില്ല സെക്രട്ടറി, എ.ഐ.കെ.എസ് ജില്ല കമ്മിറ്റി അംഗം, എ.ഐ.ഡി.ആർ.എം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
സി.സി. മുകുന്ദൻ (എൻ.ഡി.എ)
ആദ്യ രാഷ്ട്രീയ പാഠശാല അന്തിക്കാട് ഹൈസ്കൂളായിരുന്നു. എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറി, മണലൂർ മണ്ഡലം സെക്രട്ടറി, എ.ഐ.വൈ.എഫ് പഞ്ചായത്ത് സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ജില്ല കൗൺസിൽ അംഗം, അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ്, പഞ്ചായത്തംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1987 മുതൽ അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ അറ്റൻഡർ ആയിരുന്നു. സി.പി.ഐ ജില്ല കൗൺസിൽ അംഗം, ബി.കെ.എം.എ.യു ദേശീയ കൗൺസിൽ അംഗം, ജില്ല സെക്രട്ടറി, പ്രസിഡന്റ്, എ.ഐ.ടി.യു.സി മണലൂർ മണ്ഡലം സെക്രട്ടറി, ചുമട്ടുതൊഴിലാളി യൂനിയൻ അന്തിക്കാട് യൂനിറ്റ് സെക്രട്ടറി, ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു. 2021ൽ നാട്ടികയിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി നിയമസഭ അംഗമായി. 2026ൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പിയിൽ ചേർന്നു.
സുനിൽ ലാലൂർ (യു.ഡി.എഫ്)
കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം, ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടികയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു. ലാലൂർ സമരനായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

