പൊലീസ് സേനയിലേക്ക് 72 സബ് ഇൻസ്പെക്ടർമാർ കൂടി
text_fieldsതൃശൂർ രാമവർമപുരം കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന കേരള പൊലീസ് 31 ഡി ബാച്ച് കാഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽ സംസ്ഥാന
പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു
തൃശൂർ: കേരള പൊലീസിൽ ആറ് വനിതകൾ ഉൾപ്പെടെ 72 സബ് ഇൻസ്പെക്ടർമാർ കൂടിയെത്തുന്നു. കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 ഡി ബാച്ച് പുറത്തിറങ്ങി. ഇവരുടെ പാസിങ് ഔട്ട് പരേഡിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ സല്യൂട്ട് സ്വീകരിച്ചു.
പരമ്പരാഗത പൊലീസിങ്ങിന്‍റെ രീതികള്‍ അനുദിനം മാറിവരികയാണെന്നും അതിനനുസൃതമായി പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ വൈദഗ്ധ്യമേഖലകള്‍ വിപുലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍, വെര്‍ച്വല്‍ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കായികശക്തിയും സംഘടിതബലവും മാത്രം ഉപയോഗിച്ച് തടയാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ഐ.ജിയും കേരള പൊലീസ് അക്കാദമി ഡയറക്ടറുമായ കെ. സേതുരാമന്‍, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പരേഡിൽ ആർ. അനന്തു ശേഖർ കമാൻഡറും കെ.എസ്. നിസാമുദ്ദീൻ രണ്ടാം കമാൻഡറുമായി. പരിശീലനമികവിന് ആർ. അനന്തു ശേഖർ (മികച്ച ഇൻഡോർ, മികച്ച ഓൾറൗണ്ടർ), കെ.എസ്. നിസാമുദ്ദീൻ (മികച്ച ഔട്ട്ഡോർ), കെ. സഞ്ജയ് (മികച്ച ഷൂട്ടർ) എന്നിവർക്ക് ഡി.ജി.പി ട്രോഫികൾ നൽകി.
തിരുവനന്തപുരം ജില്ലയിൽനിന്ന് 23 പേർ, കൊല്ലം 11, കണ്ണൂർ എട്ട്, പാലക്കാട്, കോഴിക്കോട് -ആറ് വീതം, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, പത്തനംതിട്ട, മലപ്പുറം, തൃശൂർ, വയനാട് -രണ്ടുവീതം, കോട്ടയം, ഇടുക്കി, കാസർകോട് -ഒരാൾ വീതം എന്നിങ്ങനെയാണ് ഈ ബാച്ചിലെ അംഗസംഖ്യ. 38 പേർ വിവാഹിതർ. 51 പേർ ബിരുദധാരികളും 21 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. എം.ടെക് ബിരുദമുള്ള മൂന്നുപേരും, എം.ഫാം, എം.എസ്.ഡബ്ല്യു യോഗ്യതയുള്ള ഓരോരുത്തരുമുണ്ട്.
2025 ജനുവരി എട്ടിനാണ് പരിശീലനം ആരംഭിച്ചത്. കോസ്റ്റല്‍ സെക്യൂരിറ്റി പ്രായോഗിക പരിശീലനം കൊച്ചി നേവല്‍ബേസിലും ഫോര്‍ട്ട്കൊച്ചി തീരദേശ പോലീസ് സ്റ്റേഷനിലും ഫോറന്‍സിക് മെഡിസിന്‍ പ്രായോഗിക പരിശീലനം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ലഭ്യമാക്കിയത്. അരീക്കോട് എസ്.ഒ.ജി ക്യാമ്പില്‍ 15 ദിവസത്തെ ഭീകരവിരുദ്ധ പരിശീലനവും ഇടുക്കി കുട്ടിക്കാനത്ത് അഞ്ചുദിവസത്തെ ഹൈ ആള്‍ട്ടിറ്റ്യൂഡ് പരിശീലനവും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

