4123 വനഭൂമി പട്ടയാപേക്ഷകൾ കേന്ദ്രാനുമതിക്കായി സമർപ്പിക്കും
text_fieldsതൃശൂർ: ജില്ലയിൽ നിന്നുള്ള 4123 പട്ടയാപേക്ഷകൾ കേന്ദ്ര അനുമതിക്കായി മാർച്ച് 31നകം പരിവേഷ് പോർട്ടലിൽ സമർപ്പിക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. ജില്ലയിലെ വനംഭൂമി പട്ടയ അപേക്ഷ പുരോഗതി വിലയിരുത്തുന്നതിന് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വനംഭൂമി പട്ടയം നൽകുന്നതിന്റെ ഭാഗമായി വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തീകരിച്ചിരുന്ന ഫയലുകൾ കേന്ദ്രാനുമതിക്കായി 1990കളിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ‘ഇംപ്രോപ്പർ’ എന്ന കുറിപ്പോടെ 2005ൽ അവ തിരിച്ചയക്കുകയായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ന്യൂനതകൾ പരിഹരിക്കാനായി തഹസിൽദാരുടെ നേതൃത്വത്തിൽ ഒരു സ്പെഷ്യൽ ഓഫിസ് രൂപവത്കരിക്കുകയും കേന്ദ്രം നിഷ്കർഷിച്ച രീതിയിൽ സർവേ നടത്തി പട്ടയ ഫയലുകൾ ഡിജിറ്റലാക്കി സ്കെച്ച് സഹിതം തയാറാക്കുകയും പരിവേഷ് പോർട്ടലിൽ അപ്ലോഡിന് സജ്ജമാക്കുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രാനുമതി ലഭിച്ച അപേക്ഷകളിൽ പട്ടയ വിതരണത്തിനുള്ള നടപടി എത്രയും വേഗം പൂർത്തീകരിക്കാനും അപേക്ഷകരെ കണ്ടെത്താൻ സാധിക്കാത്ത കേസുകളിൽ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വഴി അവസാന ശ്രമം നടത്താനും മന്ത്രി നിർദേശം നൽകി. ജില്ലയിൽ നിലവിൽ വനംഭൂമി കൈവശം വെച്ചുവരുന്നവരുടെ വിവരശേഖരണം പൂർത്തീകരിച്ച 9355 ഫയലുകൾ നടപടികൾക്കായി സംസ്ഥാന സർക്കാരിലേക്ക് അയക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ടി. മുരളി, ഡെപ്യൂട്ടി കലക്ടർ എം.സി. ജ്യോതി, തഹസിൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

