12 വർഷം; ദേശീയപാതയിൽ പൊലിഞ്ഞത് 710 ജീവൻ
text_fieldsകാർ മറിഞ്ഞ് ആറ് യുവാക്കൾക്ക് പരിക്ക്
ചാലക്കുടി: ചാലക്കുടി-തൃശൂർ ദേശീയപാതയിൽ പോട്ട മേൽപാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് യുവാക്കൾക്ക് പരിക്കേറ്റു. വെള്ളാഞ്ചിറ സ്വദേശികളായ ഷാൽ ബിൻ (17), സിയോൺ (17), ജെസ്സിൻ ജോസ് (18), അക്ഷയ് (18), അലക്സ് ബിൻസ് (19), ആൻജോസ് (17) എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി 10ഓടെ വെള്ളാഞ്ചിറയിൽനിന്ന് പോട്ട ടർഫ് കോർട്ടിലേക്ക് കളിക്കാൻ പോയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിൽ മേൽപാലം ഇറങ്ങി വന്ന കാർ ആറ് തവണ തലകീഴായി മറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും സാരമായ പരിക്കില്ല. അപകടത്തെ തുടർന്ന് രാത്രി ദേശീയപാതയിൽ വൻ ഗതാഗത കുരുക്കുണ്ടായി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചാലക്കുടി പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. അപകടത്തിൽപ്പെട്ട കാറിൽനിന്ന് റോഡിൽ ഓയിൽ ചോർന്നത് ചാലക്കുടി അഗ്നിരക്ഷാ സേനയെത്തി വൃത്തിയാക്കി അപകടാവസ്ഥ ഒഴിവാക്കി.
തൃശൂർ: സുരക്ഷിതമെന്ന് വിശേഷിപ്പിച്ച് 2011ൽ തുറന്നു കൊടുത്ത മണ്ണുത്തി-കറുകുറ്റി നാലുവരി ദേശീയപാതയിൽ 12 വർഷത്തിനിടയിൽ അപകടങ്ങളിൽ മരിച്ചത് 710 പേർ. രണ്ട് വർഷത്തിനിടയിൽ 893 അപകടങ്ങളിലായി 80 പേരും മരിച്ചു. മണ്ണുത്തി മുതൽ കറുകുറ്റി വരെ 37 കിലോമീറ്ററിനുള്ളിലെ അപകടക്കണക്കാണിത്.
2021 മാർച്ച് 17 മുതൽ 2023 മാർച്ച് 25 വരെയുള്ള കാലയളവിലാണ് 893 അപകടങ്ങളുണ്ടായത്. 80 പേർ മരിച്ചപ്പോൾ 1018 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷിന് ഒല്ലൂർ, പുതുക്കാട്, കൊടകര, ചാലക്കുടി കൊരട്ടി, ദേശീയപാത പരിധിയിലെ പൊലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച വിവരാവകാശപ്രകാരമുള്ള മറുപടിയിലാണ് അപകട മരണക്കണക്ക് വ്യക്തമാക്കിയത്.
2011 മുതൽ ഈ വർഷം മാർച്ച് വരെയായി നാലുവരി ദേശീയപാതയിൽ 4459 വാഹനാപകടങ്ങളുണ്ടായതിലാണ് 710 പേർക്ക് ജീവൻ നഷ്ടമായത്. ഇതിൽ 4243 പേർ പാതി ജീവനിലും പരിക്കുകളോടെയും ജീവിതത്തിൽ തിരിച്ചെത്തി. ടോൾ ഈടാക്കുന്ന പാത കൂടിയായ മണ്ണുത്തി-കറുകുറ്റി പാതയിൽ കരാർ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കാതെയുള്ള ടോൾകൊള്ളക്കെതിരെ ഇപ്പോഴും സമരങ്ങളും പരിപാടികളും തുടരുന്നതും നിയമ നടപടികളും നടക്കുന്നുണ്ടെങ്കിലും ടോൾ പിരിവിന് മാറ്റമില്ല.
ഹൈകോടതിതന്നെ നിയോഗിച്ച അഭിഭാഷക കമീഷൻ തന്നെ കരാർലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് നൽകിയിരുന്നതാണ്.
റോഡിൽ കുഴിയോ അപകട സാധ്യത ഉണ്ടായാൽ പോലും അപകടകരമായി റോഡ് പരിപാലനം നടത്തുന്ന കരാറുകാരൻ, എൻജിനീയർ, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേന്ദ്ര മോട്ടോർ വാഹന നിയമം 198 (എ) പ്രകാരം ഒരു ലക്ഷം പിഴയോടുകൂടി നിയമനടപടി സ്വീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിന് ലഭിക്കുമ്പോൾ വാഹനം ഓടിച്ചവരുടെ അശ്രദ്ധമൂലമാണ് അപകടമെന്ന് വരുത്തുകയാണ് പൊലീസിന്റെ ആദ്യപണിയെന്ന് ‘നേർക്കാഴ്ച’ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.