Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTകോവിഡ്: വേണം, മെഡിക്കൽ കോളജിന് ചികിത്സ
text_fieldsbookmark_border
മുളകുന്നത്തുകാവ്: മധ്യ കേരളത്തിലെ പൊതുജനാരോഗ്യ കേന്ദ്രത്തിന് തലവേദനയായി കോവിഡ് വ്യാപനം. തൃശൂരിനെ കൂടാതെ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവർ ആശ്രയിക്കുന്ന തൃശൂർ ഗവ. മെഡിക്കൽ കോളജിൽ കർശന കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാനാവുന്നില്ല. ചികിത്സ തേടിയെത്തുന്ന സാധാരണക്കാരും ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകരും ഇതുമൂലം ബുദ്ധിമുട്ടുകയാണ്. വാർഡുകളിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ജീവനക്കാരിൽ കടുത്ത ആശങ്കയുളവാക്കുന്നു. രോഗികളെ പരിചരിക്കാൻ വേണ്ടത്ര സുരക്ഷ ഒരുക്കുന്നില്ലെന്നാണ് ആേരാഗ്യപ്രവർത്തകരുടെ ആരോപണം. നേരത്തെ രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ജീവനക്കാരുടെ പരിശോധന നടത്താൻ അധികൃതർ തയാറായില്ല. തുടർന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് പരിശോധന അടക്കം നടത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് മൂലം പല ജീവനക്കാരും വീടുകളിലേക്ക് പോകാൻ മടിക്കുകയാണ്. ഭൂരിഭാഗം ജീവനക്കാരും ഡോക്ടർമാരും പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്നത് മൂലം നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിലിരിക്കേണ്ടിയും വരുന്നുണ്ട്. ഓർത്തോ വാർഡിലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരും ജീവനക്കാരുമടക്കം 150 പേരാണ് നിരീക്ഷണത്തിലുള്ളത്. നേരെത്ത ജനറൽ വാർഡിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ നൂറിലേറെ ആശുപത്രി ജീവനക്കാരടക്കം മൂന്നൂറിലേറെ പേരാണ് നിരീക്ഷണത്തിലായത്. കുറഞ്ഞ ചെലവിൽ ചികിത്സ ലഭിക്കുന്നതിനാൽ ഒ.പികളിൽ തിരക്ക് ഏറെയാണ്. പ്രതിദിനം ഒ.പികളിൽ 1500ലധികം പേർ ചികിത്സ തേടി എത്തുന്നുണ്ട്. മാസ്‌ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയമായല്ല വെക്കുന്നത്. കൂട്ടംകൂടി നിന്നുള്ള സംഭാഷണങ്ങൾ നടക്കുമ്പോഴും ഇവ നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനം ഇല്ലെന്നും പരാതിയുണ്ട്. രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഓർത്തോ ഒ.പികളിൽ കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരാണ് എത്തുന്നത്. രോഗികളെയും അവർക്ക് ഒപ്പം വരുന്നവരെയും സാമൂഹിക അകലം പാലിച്ച് നിർത്താനുള്ള ക്രമീകരണത്തിൻെറ അപര്യാപ്തത വല്ലാതെ നിഴലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story