Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:51 PM IST Updated On
date_range 6 July 2020 9:51 PM ISTകൊരട്ടിയിൽ ചുഴലിക്കാറ്റ്; വ്യാപക നാശം
text_fieldsbookmark_border
മിന്നൽ ചുഴലിയാണെന്ന് നിഗമനം; മരം വീണ് നിരവധി വീടുകൾ തകർന്നു ചാലക്കുടി: ചാലക്കുടിക്ക് അടുത്ത് കൊരട്ടിയിൽ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. പത്തോളം വീടുകൾ പൂർണമായും പത്തോളം വീടുകൾ ഭാഗികമായും തകർന്നു. നിരവധി വൻമരങ്ങൾ നിലംപൊത്തി. പരക്കെ കൃഷി നശിച്ചു. മരം വീണ് മുപ്പതോളം വൈദ്യുതി തൂണുകൾ തകർന്നു. പലയിടത്തും വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. കോടിയിൽപരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഞായറാഴ്ച രാത്രി 11.30നും തിങ്കളാഴ്ച പുലർച്ച ഒന്നിനും ഇടയിൽ മൂന്ന് തവണയാണ് അതിശക്തമായ കാറ്റ് വീശിയത്. കൊരട്ടി പഞ്ചായത്തിൻെറ തെക്കൻ ഭാഗത്താണ് കൂടുതൽ നാശം. മൂടപ്പുഴ, ചിറങ്ങര, പൊങ്ങം, മംഗലശ്ശേരി, വെസ്റ്റ് കൊരട്ടി, വാപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ഏതാനും നിമിഷംകൊണ്ടാണ് കാറ്റ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. കഴിഞ്ഞ 25 വർഷത്തെ അനുഭവത്തിൽ ഇത്രയും ശക്തമായ കാറ്റ് പ്രദേശത്തുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇരുട്ടായതിനാൽ പുറത്തിറങ്ങാൻ കഴിയാതെയും നാശത്തിൻെറ വ്യാപ്തി അറിയാതെയും പലരും വീടിനുള്ളിൽതന്നെ കഴിയുകയായിരുന്നു. മൂന്നു തവണ വീശിയതിനാൽ കാറ്റ് വീണ്ടും വരുമോയെന്ന ഭീതിയിൽ ഉറങ്ങാൻപോലും പലർക്കും കഴിഞ്ഞില്ല. ദേശീയപാതയും റെയിൽപാളവും കടന്നുപോകുന്ന ചിറങ്ങരയിൽ വ്യാപകനാശം സംഭവിച്ചു. ദേശീയപാതയുടെ സർവിസ് റോഡിൽ പാർക്ക് ചെയ്ത വലിയ കണ്ടെയിനർ ലോറിയടക്കം രണ്ട് വാഹനങ്ങൾ കാറ്റിൽ മറിഞ്ഞു. ആ ഭാഗത്ത് മൂന്ന് വ്യാപാരസ്ഥാപനങ്ങൾ തകർന്നു. റെയിൽപാതക്ക് അപ്പുറം ഇടയാട്ടിൽ ലവൻ, കളരിക്കൽ ലാൽ, പാഴായി കളരിക്കൽ അരവിന്ദാക്ഷൻ തുടങ്ങിയവരുടെ വീട് തകർന്നു. ഓടുകളും മേൽക്കൂരയും പറന്നുപോയും മരങ്ങൾ വീണുമാണ് നാശം സംഭവിച്ചത്. ചിറങ്ങര ക്ഷേത്രത്തിന് പിൻഭാഗത്തെ മൂടപ്പുഴ താമരക്കപ്പേളയുടെ പ്രദേശത്തും വ്യാപക നാശം സംഭവിച്ചു. ഇവിടെ വിതയത്തിൽ സെബാസ്റ്റ്യൻെറ വീടിൻെറ മുൻവശത്തെ കൂറ്റൻ ഷീറ്റ് പറന്ന് റോഡിൽ വീണു. ഷീറ്റിൻെറ ഒരുഭാഗം മറ്റൊരു വീടിന് മുകളിൽ പതിച്ചു. കുറഞ്ഞ സമയത്തിൽ കൂടുതൽ നാശം വരുത്തിയതിനാൽ മിന്നൽ ചുഴലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. ഒരു വർഷം മുമ്പ് ചാലക്കുടിയിലെ വെട്ടുകടവ് ഭാഗത്ത് മിന്നൽ ചുഴലിക്കാറ്റ് വൻ നാശം വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story