Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:30 AM IST Updated On
date_range 23 Aug 2022 1:30 AM ISTകാർഷിക സർവകലാശാല വി.സി: ഗവർണർ നിലപാട് വ്യക്തമാക്കണം -കെ.എ.യു സംരക്ഷണ സമിതി
text_fieldsbookmark_border
തൃപ്രയാർ: ഒക്ടോബർ 15ന് ഒഴിവ് വരുന്ന കേരള സര്‍വകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിൽ സമിതി രൂപവത്കരിക്കാൻ ധിറുതി കാട്ടുന്ന ചാൻസലറായ ഗവർണർ ആ താൽപര്യം കാർഷിക സർവകലാശാലയുടെ കാര്യത്തിൽ കാണിക്കാത്തതെന്തെന്ന് കെ.എ.യു സംരക്ഷണ സമിതി. കാര്‍ഷിക സര്‍വകലാശാല വി.സിയുടെ കാലാവധി ഒക്ടോബര്‍ ഏഴിന് തീരുകയാണ്. സമിതി രൂപവത്കരിക്കാൻ ജനറൽ കൗൺസിൽ പ്രതിനിധിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ പല തവണ സർവകലാശാലക്ക് കത്ത് നൽകി. യോഗത്തിന് രണ്ട് തവണ അംഗങ്ങൾക്ക് നോട്ടീസ് നൽകിയെങ്കിലും നീട്ടിവെച്ചു. ചാൻസലറുടെ നിർദേശത്തിന് പുല്ലുവില നൽകാത്ത കാർഷിക വി.സിക്കെതിരെ നടപടിയെടുക്കാൻ ഗവർണർ ധൈര്യപ്പെടാത്തത് എന്തെന്ന് വ്യക്തമാക്കണം. സംരക്ഷണ സമിതി നടത്തിയ സമരങ്ങളെ തുടർന്ന് സർവകലാശാലയിലെ കെടുകാര്യസ്ഥതയും ജനാധിപത്യ വിരുദ്ധതയും മാധ്യമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തിൽ ചാൻസലർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരത്തിൽ രണ്ട് സമീപനം ഉണ്ടാകുന്നതിലെ അനൗചിത്യം പരിശോധിക്കണം. കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ നിയമനം സംബന്ധിച്ച് അന്വേഷണം നടത്താതെ ആരോ നൽകിയ പരാതിയിൽ ഉന്നയിച്ച ക്രമക്കേടുകള്‍ ശരിയെന്ന രീതിയിൽ പരസ്യ പ്രസ്താവന നടത്തുന്ന ഗവർണർ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. ആർ. ചന്ദ്രബാബു ആ സ്ഥാനം നേടാൻ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതി കിട്ടിയിട്ടും അന്വേഷണം നടത്തിയിട്ടില്ല. ഇക്കാര്യം അന്വേഷിച്ച് മൂന്ന് മാസത്തിനകം നടപടി കൈക്കൊള്ളണമെന്ന് കഴിഞ്ഞ ജൂൺ 21ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. അക്കാര്യത്തിലും നടപടി ഉണ്ടായിട്ടില്ല. ചാൻസലർ പദവിയുടെ മഹനീയത കാത്തുസൂക്ഷിക്കാൻ ഗവർണർ തയാറാകണമെന്നും വൈസ് ചാൻസലർക്കെതിരെ അടിയന്തര നടപടിക്ക് തയാറാകണമെന്നും സംരക്ഷണ സമിതി വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story