Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:25 AM IST Updated On
date_range 23 Aug 2022 1:25 AM ISTസിംഗിൾ ഡ്യൂട്ടി കീറാമുട്ടി: മൂന്നാംവട്ട ചർച്ചയും പരാജയം
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിൾ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തൊഴിലാളിസംഘടനകളുമായി നടന്ന മൂന്നാംവട്ട ചര്‍ച്ചയും പരാജയം. 12 മണിക്കൂര്‍ ഒറ്റ ഡ്യൂട്ടിയായി പരിഗണിക്കാനാകില്ലെന്ന നിലപാടില്‍ ടി.ഡി.എഫും ബി.എം.എസും ഉറച്ചുനിന്നതോടെ ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. മന്ത്രിമാരായ ആൻറണി രാജു, വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ജോലിക്ക് ഹാജരാകുന്നത് മുതലുള്ള 12 മണിക്കൂര്‍ ഒറ്റ ഡ്യൂട്ടിയായി പരിഗണിക്കണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍. അതേസമയം ബസില്‍ ജോലിക്ക് നിയോഗിക്കുന്ന എട്ടു മണിക്കൂര്‍ മാത്രമേ ഡ്യൂട്ടിയായി പരിഗണിക്കാന്‍ കഴിയൂവെന്ന നിലപാടാണ് മാനേജ്‌മൻെറ് സ്വീകരിച്ചത്. കഴിഞ്ഞ ചര്‍ച്ചയിലെ തീരുമാനം അനുസരിച്ച് ഡ്യൂട്ടി പരിഷ്‌കരണത്തില്‍ നിയമസെക്രട്ടറിയുടെ നിയമോപദേശവും ചര്‍ച്ചക്ക് പരിഗണിച്ചു. മാനേജ്മൻെറിന്റെ വ്യവസ്ഥകള്‍ ശരിവെച്ചുള്ള നിയമോപദേശമാണ് സർക്കാറിന് ലഭിച്ചത്. എന്നാല്‍ ഇതിനെ തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കണമെങ്കില്‍ മാനേജ്‌മെന്റ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് മന്ത്രിമാരും ആവശ്യപ്പെട്ടതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. മന്ത്രിമാരുടെ മധ്യസ്ഥത പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്നാണ് വിവരം. കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ സര്‍ക്കാര്‍ മുന്നോട്ടുവെച്ച 250 കോടിയുടെ രക്ഷാപാക്കേജ് അനുവദിക്കുന്നതിന് മുന്നോടിയായാണ് ഡ്യൂട്ടി പരിഷ്‌കരണ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിലെ തീരുമാനം വൈകുന്നത് സാമ്പത്തികസഹായവും വൈകിപ്പിക്കും. ജൂലൈയിലെ ശമ്പളം ഇനിയും നല്‍കിയിട്ടില്ല. ഓണം അലവന്‍സുകള്‍ നല്‍കാനും സാമ്പത്തികബാധ്യത തടസ്സമാണ്. ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ ചെലവ് ചുരുക്കിയാലേ സാമ്പത്തികസഹായം അനുവദിക്കാന്‍ കഴിയൂവെന്ന നിലപാടിലാണ് സര്‍ക്കാര്‍. സി.ഐ.ടി.യു അംഗീകരിച്ചെന്ന് മന്ത്രി, നിഷേധിച്ച് നേതാക്കൾ തിരുവനന്തപുരം: സര്‍ക്കാര്‍ വ്യവസ്ഥകള്‍ സി.ഐ.ടി.യു അംഗീകരിച്ചെന്ന് മന്ത്രി ആൻറണി രാജു മാധ്യമങ്ങളോട് വിശദീകരിച്ചെങ്കിലും തൊട്ടുപിന്നാലെ സി.ഐ.ടി.യു നിഷേധിച്ചു. നിയമം അംഗീകരിക്കുന്നതാണെങ്കിലും സിംഗിൾ ഡ്യൂട്ടി സംവിധാനം ഫലപ്രദമല്ലെന്ന് സി.ഐ.ടിയു നേതാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story