Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 1:25 AM IST Updated On
date_range 13 Aug 2022 1:25 AM ISTപി.എ.സി.എൽ വെട്ടിപ്പ്: തുക തിരികെ ലഭിക്കാനുള്ള കാത്തിരിപ്പ് നീളും
text_fieldsbookmark_border
നടപടിക്രമങ്ങളിൽനിന്ന് ഭൂരിപക്ഷം നിക്ഷേപകരും പുറത്ത് പി.പി. പ്രശാന്ത് തൃശൂർ: മണിചെയിൻ മാതൃകയിൽ വെട്ടിപ്പ് നടത്തിയ പി.എ.സി.എല്ലിലെ (പേൾ അഗ്രോ കോർപറേഷൻ ലിമിറ്റഡ്) നിക്ഷേപ തുക തുക തിരികെ ലഭിക്കാനുള്ള കാത്തിരിപ്പ് നീളും. തുക ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ സംസ്ഥാനത്തെ ഭൂരിഭാഗം നിക്ഷേപകരും പുറത്തായതാണ് കാരണം. 60,000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ സ്ഥാപനത്തിൽ കേരളത്തിൽനിന്ന് എട്ടുലക്ഷത്തോളം പേർ പണം നിക്ഷേപിച്ചതായാണ് കണക്ക്. 10,000 രൂപക്കും 15,000 രൂപക്കും ഇടയിൽ നിക്ഷേപമുള്ളവർക്ക് രേഖകളുടെ അസ്സൽ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാൻ സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റി അവസരം നൽകിയിട്ടുണ്ട്. ഈ മാസം 31വരെ അതിന് സമയമുണ്ടെങ്കിലും നേരത്തേ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തില്ലെന്ന കാരണത്താൽ ഭൂരിപക്ഷം പേർക്കും ഇതിന് സാധിക്കാത്ത അവസ്ഥയാണ്. സുപ്രീം കോടതിയുടെ 2015ലെ ഇടപെടലിലൂടെയാണ് നിക്ഷേപകർക്ക് പണം തിരികെ ലഭ്യമാക്കാനുള്ള നടപടിയായത്. കേരളത്തിലെ നിക്ഷേപകരോട് 2019ലാണ് സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്താൻ നിർദേശിച്ചത്. എന്നാൽ, അന്ന് വളരെ കുറച്ചുപേർക്ക് മാത്രമാണ് ഇത് സമർപ്പിക്കാനായത്. അന്ന് അപേക്ഷ സമർപ്പിച്ചവർക്ക് മാത്രമേ ഇപ്പോൾ തുകക്കായി അസ്സൽ രേഖകൾ സമർപ്പിക്കാനാകുന്നൂള്ളുവെന്നതാണ് പ്രതിസന്ധി. കൃഷി, റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ മറവിലാണ് പേൾ ഗ്രൂപ് എന്നും അറിയപ്പെടുന്ന പി.എ.സി.എൽ നിക്ഷേപത്തട്ടിപ്പ് നടത്തിയത്. ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയുടെ ഇടപെടലിലൂടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ലോധ കമ്മിറ്റി ഇടപെടലിൽ കമ്പനിയുടെ സ്ഥാവര വസ്തുക്കൾ വിറ്റും മറ്റും ഇതുവരെ 878.20 കോടി രൂപ നേടിയിട്ടുണ്ട്. പല നിക്ഷേപകർക്കും കമ്പനി നൽകിയിരുന്ന ബോണ്ട് തിരിച്ചുവാങ്ങി പകരം നൽകിയ ചെക്കുകൾ കോടതി നടപടി മൂലം ബാങ്കുകൾ തിരസ്കരിച്ചിരുന്നു. കൂടാതെ പ്രളയവും കാലതാമസവും കാരണം പലരുടെയും കൈവശം ഉണ്ടായിരുന്ന രേഖകൾ നഷ്ടപ്പെടുകയും ചെയ്തു. ഇവക്കെല്ലാം പരിഹാരം ഉണ്ടാക്കണമെന്ന് പി.എ.സി.എൽ ഫീൽഡ് വർക്കേഴ്സ് ആൻഡ് ഇൻവെസ്റ്റേഴ്സ് സൊസൈറ്റി രക്ഷാധികാരി കൂടിയായ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് ആവശ്യപ്പെട്ടു. കമ്പനി കേരളത്തിൽ നിക്ഷേപകരുടെ പണം ഉപയോഗിച്ച് വാങ്ങിയ വസ്തുക്കൾ എവിടെയെന്ന് നിശ്ചയമില്ല. കമ്പനി ലേലത്തിന് വെച്ച 7,600 വസ്തുക്കളിൽ സംസ്ഥാനത്തുനിന്ന് 136 ഏക്കർ വരുന്ന രണ്ട് സ്ഥലം മാത്രമേ ഉള്ളൂ. പി.എ.സി.എല്ലുമായി ബന്ധപ്പെട്ട് നടന്ന സി.ബി.ഐ അന്വേഷണം കേരളത്തിൽ നടന്നിരുന്നില്ല. സംസ്ഥാനത്ത് നടന്ന ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. പൊലീസ് എഫ്.ഐ.ആർ ഇട്ട കേസുകളിൽ കുറ്റപത്രം പോലും ഇട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story