Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:14 AM IST Updated On
date_range 5 Aug 2022 1:14 AM ISTചാലക്കുടിയിലെ പ്രളയാശങ്ക കൊടുങ്ങല്ലൂരിലേക്കും
text_fieldsbookmark_border
ഹാം റേഡിയോ പ്രവർത്തസജ്ജമാക്കി റവന്യൂ അധികൃതർ കൊടുങ്ങല്ലൂർ: ജില്ലയിൽ ചാലക്കുടിയിൽ രൂപപ്പെട്ട പ്രളയാശങ്ക കൊടുങ്ങല്ലൂരിലേക്കും. സാഹചര്യം മുൻനിർത്തി 2018ൽ പ്രളയം ബാധിച്ച പ്രദേശങ്ങളിലെല്ലാം കലക്ടർ ജാഗ്രത നിർദേശം നൽകി. പെരിങ്ങൽക്കുത്ത് ഡാം തുറക്കുകയും വൃഷ്ടിപ്രദേശത്ത് അതിശക്ത മഴ തുടരുകയും ഒപ്പം ചാലക്കുടിയിലും മഴ നല്ലപോലെ പെയ്യുന്ന സാഹചര്യമാണ്. ഇതോടെ ചാലക്കുടിപ്പുഴയിൽ അപകടകരമാം വിധം ജലം ഉയരുന്നു. ഇതിന്‍റെ പ്രതിഫലനം കൊടുങ്ങല്ലൂരിൽ എറിയാട് വരെ ഉണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ചാലക്കുടിപ്പുഴയിൽനിന്ന് ഉയരുന്ന വെള്ളം കൊടുങ്ങല്ലൂരിലെ കനോലി കനാലിലും കാഞ്ഞിരപ്പുഴയിലും ഒഴുകിയെത്തുകയും നേരെ കടലിലേക്ക് പോകുകയും ചെയ്താൽ വെള്ളപ്പൊക്ക സാധ്യത കുറവാണ്. അതേസമയം, ചാലക്കുടിപ്പുഴയിൽനിന്ന് വലിയ തോതിൽ വെള്ളം ഒഴുകിയെത്തുകയും കടൽ എടുക്കാതിരിക്കുകയും ചെയ്താൽ സ്ഥിതി മാറും. ഈ അവസ്ഥാ വിശേഷം മുന്നിൽകണ്ട് കൊടുങ്ങല്ലൂർ നഗരസഭയും സമീപ പഞ്ചായത്തുകളും താലൂക്ക് അധികൃതരും മുൻകരുതൽ നടപടികളും ഒരുക്കവും നടത്തിവരുകയാണ്. വാർത്തവിനിമയ സംവിധാനങ്ങൾ തകരാറിലാകുന്ന മുറക്ക് ആശയവിനിമയത്തിന് ഉപയോഗിക്കാൻ ഹാം റേഡിയോ വരെ കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിൽ സജ്ജമായി. ക്യാമ്പുകളും തുറന്നുകൊണ്ടിരിക്കുന്നു. താലൂക്കിൽ ഒമ്പത് ക്യാമ്പിലായി 243 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഈ ക്യാമ്പുകളെല്ലാം മഴക്കെടുതിയുടെയും വെള്ളക്കെട്ടിന്‍റെയും ദുരിതാവസ്ഥയെ തുടർന്ന് തുടങ്ങിയതാണ്. അതേസമയം, പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരും. 2018ലെ പ്രളയം കൊടുങ്ങല്ലൂർ താലൂക്കിനെ വലിയ തോതിൽ ബാധിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടു വരെ കനോലി കനാലിലും അനുബന്ധ പുഴകളിലും ജലനിരപ്പ് ഉയർന്നെങ്കിലും കര കവിഞ്ഞ് ഒഴുകുന്ന അവസ്ഥ ഉണ്ടായിട്ടില്ല. എന്നാൽ, ശക്തമായ മഴയിൽ വലുതും ചെറുതുമായ തോടുകളും കവിഞ്ഞൊഴുകുന്ന അവസ്ഥയുണ്ട്. വീട്ടുവളപ്പുകളും ഇടറോഡുകളും ചെറുവഴികളുമെല്ലാം വെള്ളത്തിലാണ്. ചെറുതോടുകൾ മൂടിയതും കൈയേറ്റങ്ങളുമാണ് ഉൾപ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾക്ക് മുഖ്യകാരണം. TCR KDR HAAM RADIO കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിൽ സജ്ജമാക്കുന്ന ഹാം റേഡിയോ സംവിധാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
