Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:39 AM IST Updated On
date_range 2 Jun 2022 5:39 AM ISTബെന്‍സന് വൃക്ക പകുത്തുനല്‍കാന്‍ വൈദികൻ; ശസ്ത്രക്രിയ ഇന്ന്
text_fieldsbookmark_border
കൊടകര: ഇടവകയിലെ നിര്‍ധന കുടുംബാംഗമായ യുവാവിന് വൃക്ക ദാനംചെയ്ത് മാതൃകയാവുകയാണ് കനകമല തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഷിബു നെല്ലിശേരി. കനകമലയിലെ കണ്ണമ്പുഴ ബെന്നി - ജിന്‍സി ദമ്പതികളുടെ മകന്‍ ബെന്‍സനാണ് (21) ഫാ. ഷിബു തന്‍റെ വൃക്കകളിലൊന്ന് ദാനം ചെയ്യുന്നത്. ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയാണ് ബെന്‍സന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്. എത്രയുംവേഗം വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയാലേ ജീവന്‍ രക്ഷിക്കാനാവൂ എന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിർദേശിച്ചെങ്കിലും അനുയോജ്യമായ വൃക്ക ലഭിക്കാതെ ബെന്‍സനും മാതാപിതാക്കളും വിഷമിക്കുകയായിരുന്നു. മാതാപിതാക്കള്‍ വൃക്കദാനത്തിന് തയാറായെങ്കിലും പരിശോധനയില്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തി. വൃക്കദാതാവിനെ കണ്ടെത്താനാവാതെ വിഷമിച്ചിരുന്ന ഈ കുടുംബത്തിലേക്ക് ഒരു ദൈവദൂതനെ പോലെ ഫാ. ഷിബു നെല്ലിശേരി കടന്നുവരുകയായിരുന്നു. ഓരോ കുടുംബത്തിന്‍റെയും കണ്ണീര് മായ്ക്കാന്‍ കഴിയുന്നത് ചെയ്യാനായിട്ടാണ് താന്‍ വൈദികനായതെന്നും ബെന്‍സന്‍റെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക നല്‍കുന്നതിലൂടെ ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുക മാത്രമാണ് ചെയ്യുന്നതെന്നും ഫാ. ഷിബു നെല്ലിശേരി പറഞ്ഞു. ഡോ. മുഹമ്മദ് ഇഖ്ബാലിന്‍റെ നേതൃത്വത്തില്‍ വ്യാഴാഴ്ചയാണ് ബെന്‍സന്‍റെ ശസ്ത്രക്രിയ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടക്കുന്നത്. ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള പരിശോധനക്കായി രണ്ടു ദിവസം മുന്നേ ഇരുവരും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കയാണ്. ശസ്ത്രക്രിയക്കാവശ്യമായ മുഴുവന്‍ ചെലവുകളും ഇടവകയിലും പരിസര പ്രദേശങ്ങളിലുമായുള്ള സുമനസ്സുകളുടെ സഹായത്തോടെയാണ് സമാഹരിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നെല്ലിശേരി ജോസ് -ബേബി ദമ്പതികളുടെ മകനാണ് 45കാരനായ ഫാ. ഷിബു നെല്ലിശേരി. 2006ല്‍ വൈദികപട്ടം സ്വീകരിച്ച ഇദ്ദേഹം മാരാങ്കോട്, വാസുപുരം, ചായ്പാന്‍കുഴി, കുമ്പിടി ഇടവകകളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കനകമല തീര്‍ഥാടനകേന്ദ്രത്തില്‍ റെക്ടറായി നിയമിതനായത്. ഇരുവരുടേയും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാകാനുള്ള പ്രാര്‍ഥനയിലാണ് കനകമല ഇടവക സമൂഹം. ക്യാപ്ഷന്‍ TCM KDA 3 FR SHIBU NELLISSERY വൃക്കദാനം ചെയ്യുന്ന ഫാ. ഷിബു നെല്ലിശേരി, വൃക്ക സ്വീകരിക്കുന്ന ബെന്‍സന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story