Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:34 AM IST Updated On
date_range 19 May 2022 5:34 AM ISTകൂത്തമ്പലങ്ങളിലെ ജാതിവിലക്ക്; അമ്മന്നൂർ ഗുരുകുലം ഡയറക്ടർ സ്ഥാനം വേണുജി രാജിവെച്ചു
text_fieldsbookmark_border
ദേവസ്വം കമീഷണറിൽനിന്ന് അനുകൂല മറുപടി ലഭിച്ചില്ലെന്ന് കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇരിങ്ങാലക്കുട: കൂത്തമ്പലങ്ങളിലെ ജാതിവിലക്ക് നീക്കാൻ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലം ഡയറക്ടർ വേണുജി തൽസ്ഥാനം രാജിവെച്ചു. 1982ൽ ഗുരു അമ്മന്നൂർ മാധവ ചാക്യാരുമൊന്നിച്ച് ഗുരുകുലത്തിന്‍റെ മുഖ്യസ്ഥാപകരിൽ അവശേഷിക്കുന്ന ഏക വ്യക്തിയായ വേണുജിയെ ആജീവനാന്ത സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. 29 വർഷം വേതനമില്ലാതെ സേവനമനുഷ്ഠിച്ച് 2011ൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ വേണുജി ഗുരുകുല കലാകാരന്മാരുടെ ജനറൽ കൗൺസിലിന് അധികാരം കൈമാറിയിരുന്നു. കൂടിയാട്ട കലാകാരിയും വേണുജിയുടെ മകളുമായ കപില വേണുവും ഗുരുകുലത്തിൽനിന്ന് അംഗത്വം രാജിവെച്ചു. കൂത്തമ്പലങ്ങളിലെ ജാതിവിലക്ക് നീക്കുന്നത് സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽനിന്ന് അഭിപ്രായം ഉയർന്നെങ്കിലും കൂടൽമാണിക്യം ക്ഷേത്രത്തിലും തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലും ഇതുസംബന്ധിച്ച തീരുമാനം ആയിട്ടില്ലെന്നും ഗുരുകുലത്തിൽ ഇപ്പോൾ പഠിക്കുന്ന 11 വിദ്യാർഥികൾക്കും നിലവിലെ സമ്പ്രദായം അനുസരിച്ച് കൂത്തമ്പലങ്ങളിൽ അവതരിപ്പിക്കാൻ പറ്റില്ലെന്നും എല്ലാവരും പഠനം ഉപേക്ഷിച്ച് പോകുന്ന സാഹചര്യമാണ് ഉള്ളതെന്നും വേണുജി പറഞ്ഞു. കൂത്തമ്പലത്തിലെ ജാതിവിലക്ക് സംബന്ധിച്ച വിവാദം ഉയർന്നതിനെത്തുടർന്ന് ചാക്യാർ കുടുംബാംഗങ്ങളിൽനിന്ന് വേണുജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ വിമർശനം ഉയർത്തിയിരുന്നു. ഗുരുകുലം സെക്രട്ടറിയായി തുടരാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും വേണുജി സൂചിപ്പിച്ചു. അതേസമയം, കൂത്തമ്പലത്തിലെ ജാതിവിലക്ക് നീക്കുന്നത് സംബന്ധിച്ച് ദേവസ്വം കമീഷണറുടെയും മന്ത്രിയുടെയും അഭിപ്രായം ഫെബ്രുവരിയിൽ തേടിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ 'മാധ്യമ'ത്തോട് പറഞ്ഞു. ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തി ഹൈന്ദവരിലെ അർഹരായ എല്ലാ കലാകാരന്മാർക്കും കൂത്തമ്പലം കലാവതരണത്തിന് സാധ്യമാക്കണമെന്നും എന്നാൽ മാറ്റങ്ങൾ സമവായത്തിലൂടെ നടപ്പാക്കണമെന്നതാണ് തങ്ങളുടെ അഭിപ്രായമെന്നും ഇതുവരെ സമവായത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും അമ്മന്നൂർ കുടുംബാംഗങ്ങളും ഒരുവിഭാഗം തന്ത്രിമാരും എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നെന്നും ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story