മല്ലശ്ശേരി-ചൈനാമുക്ക് റോഡിൽ വിജിലൻസ് പരിശോധന
text_fieldsകോന്നി: നിർമാണത്തിലെ അഴിമതിയുണ്ടെന്ന പരാതിയെത്തുടർന്ന് മല്ലശേരിമുക്ക്-പൂങ്കാവ്-ളാക്കൂർ -ചൈനാമുക്ക് റോഡിൽ വിജിലൻസ് പരിശോധന നടത്തി. കരാറുകാരന്റെ സൈറ്റ് മാനേജർ പത്തനംതിട്ട പേഴുംപാറ പുത്തൻപറമ്പിൽ പി.വി. മാത്യു പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന. റോഡ്സ് സബ് ഡിവിഷൻ അസി.എക്സിക്യൂട്ടിവ് എൻജിനീയർക്കെതിരെയാണ് അഴിമതിയാരോപണം. റോഡ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് നേരത്തേ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. അളവെടുത്തയാൾ റോഡിന്റെ അളവിൽ വ്യത്യാസം കാണിച്ച് കരാറുകാരനോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും 10 ലക്ഷം രൂപ കൊടുത്തിട്ടും വീണ്ടും 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, ബാക്കി തുക കരാറുകാരൻ കൊടുത്തില്ല. ഈ നിർമാണത്തിൽ റിവേഴ്സ് എസ്റ്റിമേറ്റിൽ ബില്ല് പാസാക്കി പണി നടത്താതെ എം ബുക്കിൽ എഴുതി ബില്ല് മാറി ലക്ഷങ്ങൾ സർക്കാറിന് നഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. പത്തനംതിട്ട വിജിലൻസ് സി.ഐ അഷ്റഫ്, എസ്.ഐ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ വിനീഷ്, കിരൺ, എൽ.എസ്.ജി.ഡി എ.എക്സ്.ഇ രമ്യ, ബിന്ദു, അഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. റോഡിന്റെ നീളം, വീതി, ഇരുഭാഗത്തെയും കനം, ക്രാഷ് ബാരിയർ സ്ഥാപിച്ച മേഖലകൾ, കലുങ്കുകൾ, ഓടകൾ, ദിശാ സൂചക ബോർഡുകൾ എന്നിവ പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

