നാടിനെ ഭീതിയിലാക്കി കോട്ടൂപ്പാറ മലയിൽ തീപിടിത്തം
text_fieldsകോട്ടൂപ്പാറ മലയിൽ തീപിടിത്തമുണ്ടായപ്പോൾ
വടശ്ശേരിക്കര: പെരുനാട് കോട്ടൂപ്പാറമലയിൽ ശനിയാഴ്ച്ച വൈകീട്ട് ഏഴുമണിയോടെ ആകാശംമുട്ടെ തീ ആളിക്കത്തിയത് പ്രദേശത്തെയാകെ ഭീതിയിലാക്കി.
പ്രദേശത്തെ ഏറ്റവും ഉയർന്ന മലകളിലൊന്നായ കോട്ടൂപ്പാറ മലയിൽ മണിക്കൂറുകളോളം ആളിക്കത്തിയ തീ സമീപ പഞ്ചായത്തുകളെയുൾപ്പെടെ ആശങ്കയിലാഴ്ത്തി. ജനവാസ മേഖലക്ക് സമീപം ഉയർന്നുപൊങ്ങിയ തീകണ്ട് ദൂരസ്ഥലങ്ങളിൽ നിന്നുപോലും പൊലീസ് സ്റ്റേഷനുകളിലേക്ക് ഫോൺ വന്നു.
മലയുടെ മുകളിൽ ഒരേക്കറിലായി വ്യാപിച്ചുകിടക്കുന്ന എറണാകുളം സ്വദേശി സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ കാട് വെട്ടിത്തെളിച്ചു മുന്നറിയിപ്പോ മുൻകരുതലുകളോ ഇല്ലാതെ തീയിട്ടതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. തൊട്ടടുത്ത് ഉണങ്ങിക്കിടന്ന റബർ തോട്ടങ്ങളിലേക്കും പുരയിടത്തിലേക്കും തീപ്പൊരി പറന്നുവീണ് തീപിടിക്കാനുള്ള സാധ്യതയും സമീപവാസികളെ ഏറെ പരിഭ്രാന്തരാക്കി. വേനൽക്കാലത്ത് ചപ്പുചവറുകൾക്ക് പോലും തീയിടുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കെ കോട്ടൂപ്പാറയിലെ വമ്പൻ തീയിടൽ പഞ്ചായത്തിനെപ്പോലും അറിയിച്ചിട്ടില്ലെന്ന് വാർഡ് മെംബർ പറയുന്നു.