ബസ് യാത്രക്കിടെ പഴ്സ് മോഷ്ടിച്ചവരെ പിന്തുടർന്ന് പിടികൂടി യുവതി
text_fieldsതിരുവല്ല: ബസ് യാത്രക്കിടെ പണമടങ്ങുന്ന പഴ്സ് മോഷ്ടിച്ച തമിഴ്നാട് ചെട്ടിപ്പാളയം സ്വദേശിനികളായ യുവതികളെ ഓട്ടോറിക്ഷയിൽ പിന്തുടർന്ന് പിടികൂടി യുവതി. തുടർന്ന് ഇവരെ പൊലീസിന് കൈമാറി. ചെട്ടിപ്പാളയം സിയോൺ നഗറുകാരായ കസ്തൂരി (24), കറുമാരി (25) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തലവടിയിലേക്ക് വന്ന ലതികയുടെ പഴ്സാണ് മോഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. തലവടിയിൽ ബസിറങ്ങിയശേഷമാണ് പഴ്സ് നഷ്ടമായ കാര്യം ലതിക അറിഞ്ഞത്. ഉടൻതന്നെ ഓട്ടോറിക്ഷയിൽ ലതിക ബസിനെ പിന്തുടർന്നു. പൊടിയാടി ജങ്ഷനിൽ ബസ് നിർത്തിയതോടെ ബസിൽ കയറി പഴ്സ് നഷ്ടപ്പെട്ട കാര്യം അറിയിച്ചു.
ഇതിനിടെ കസ്തൂരിയും കറുമാരിയും ബസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെ മറ്റു യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തടഞ്ഞുവെച്ചു. പുളിക്കീഴ് എസ്.ഐ കവിരാജിെൻറ നേതൃത്വത്തിൽ ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചു.
പരിശോധനയിൽ കസ്തൂരിയുടെ ബാഗിൽനിന്ന് 1300 രൂപ അടങ്ങുന്ന പഴ്സ് കണ്ടെത്തി. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്തൂരി സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.