യുവാവിനെ ആക്രമിച്ച കേസിൽ അഞ്ചുവർഷത്തിനുശേഷം അറസ്റ്റ്
text_fieldsനിർമൽ
തിരുവല്ല: കഞ്ചാവ് വിൽപന സംബന്ധിച്ച് പൊലീസിനും എക്സൈസിനും വിവരം ചോർത്തിനൽകിയെന്ന് ആരോപിച്ച് നടത്തിയ ക്വട്ടേഷൻ ആക്രമണത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി അഞ്ച് വർഷത്തിനുശേഷം അറസ്റ്റിൽ.
ഓട്ടോ ഡ്രൈവർ കല്ലൂപ്പാറ കടമാൻകുളം അരീക്കപ്പറമ്പിൽ ബിജു എബ്രഹാമിനെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ അടൂർ പറക്കോട് കൊച്ചുകുറ്റിയിൽ തെക്കേതിൽ വീട്ടിൽ നിർമൽ (കണ്ണപ്പൻ - 31) ആണ് രഹസ്യവിവരത്തെ തുടർന്ന് തിരുവല്ല പൊലീസിെൻറ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ച വീടിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
2015 ഡിസംബർ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. കടമാൻകുളം ഭാഗത്തടക്കം വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കടമാൻകുളം സ്വദേശിയായ പ്രവീണിനെ സംബന്ധിച്ച വിവരങ്ങൾ പൊലീസിനും എക്സൈസിനും ചോർത്തി നൽകിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പ്രവീണും ഇപ്പോൾ അറസ്റ്റിലായ നിർമലും അടങ്ങുന്ന നാലംഗസംഘം ബിജുവിനെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കവിയൂർ പുന്നിലം ഭാഗത്ത് സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
ബിജുവിെൻറ കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം നടന്ന ദിവസംതന്നെ ഒന്നാം പ്രതിയായ പ്രവീണിനെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ രണ്ട് പ്രതികൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.ഐ എ. അനീസ്, എ.എസ്.ഐ കെ.എൻ. അനിൽ, സി.പി.ഒമാരായ വിഷ്ണുദേവ്, എം.എസ്. മനോജ് കുമാർ, ആർ.എ. രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.