ജാതി അധിക്ഷേപം; പരാതി പറഞ്ഞ സി.പി.എം വനിത സമൂഹമാധ്യമ കോഓഡിനേറ്ററുടെ പണിയും പോയി
text_fieldsതിരുവല്ല: ജാതി അധിക്ഷേപത്തിൽ പരാതി പറഞ്ഞതിന്റെ പേരിൽ ചുമതലയിൽനിന്ന് നീക്കം ചെയ്യപ്പെട്ട സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി സമൂഹമാധ്യമ കോഓഡിനേറ്ററും ഓഫിസ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നയാളുമായിരുന്ന രമ്യ ബാലൻ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ഏരിയ കമ്മിറ്റി ഓഫിസിൽ വെച്ച് മഹിള അസോസിയേഷൻ നേതാവ് ഹൈമ എസ്. പിള്ളയിൽനിന്ന് ജാതീയ അതിക്ഷേപം നേരിട്ടുവെന്ന് പാർട്ടി ഘടകത്തിൽ പരാതി നൽകിയതിന് സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതിന് പിന്നാലെയാണ് രമ്യ ബാലൻ പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മൂന്നാഴ്ച മുമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ വെച്ചായിരുന്നു രമ്യ ബാലനെ ഹൈമ എസ്. പിള്ള ജാതി പറഞ്ഞ് അധിക്ഷേപിച്ചത്. ഇതേ തുടർന്ന് ഏരിയ സെക്രട്ടറി ബിനിൽകുമാറിന് രേഖാമൂലം രമ്യ പരാതി നൽകിയിരുന്നു. ജില്ല സെക്രട്ടറിയെ ഫോണിൽ വിളിച്ചും പരാതി അറിയിച്ചു. തുടർന്ന് രണ്ടാഴ്ച മുമ്പ് വിളിച്ചുചേർത്ത ഏരിയ കമ്മിറ്റിയിൽ വിഷയം ചർച്ചക്ക് വന്നെങ്കിലും അനുകൂലമായ നിലപാട് സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറായില്ല എന്നതാണ് രമ്യയുടെ പരാതി.
മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ തനിക്കെതിരെ നടപടിയും ഹൈമക്ക് അനുകൂല നിലപാടുമാണ് പാർട്ടി സ്വീകരിച്ചതെന്ന് രമ്യ പറയുന്നു. ഒരാഴ്ചയായി നടന്നുവന്ന ബാലസംഘത്തിന്റെ ക്യാമ്പിന് ശേഷം കഴിഞ്ഞ ദിവസം ഓഫിസിൽ ജോലിക്കായി എത്തിയ തന്നോട് ജോലിയിൽ പ്രവേശിക്കേണ്ടെന്ന് ഏരിയ സെക്രട്ടറി ബിനിൽ കുമാർ പറഞ്ഞെന്ന് രമ്യ ബാലൻ പ്രതികരിച്ചു. പ്രാഥമിക അംഗത്വത്തിൽനിന്നും തന്നെ പുറത്താക്കിയാലും സാധാരണ പ്രവർത്തകയായി പാർട്ടിയിൽ തുടരുമെന്നാണ് രമ്യ ബാലന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

