പുഴുവരിച്ച് അവശനിലയിലായ വയോധികക്ക് പൊലീസ് രക്ഷകരായി
text_fieldsപത്തനംതിട്ട: കാലിലുണ്ടായ വ്രണം പഴുത്ത് പുഴുവരിക്കുന്ന നിലയിൽ, ആരും നോക്കാനില്ലാതെ നരകയാതന അനുഭവിച്ചുകഴിഞ്ഞ വയോധികക്ക് പൊലീസ് രക്ഷകരായി. വെച്ചൂച്ചിറ കുംഭിത്തോട് തൈക്കൂട്ടത്തിൽ വീട്ടിൽ ബധിരയും മൂകയുമായ ചിന്നമ്മക്കാണ് വെച്ചൂച്ചിറ പൊലീസ് സഹായമെത്തിച്ചത്. ഏകമകനും മരുമകൾക്കുമൊപ്പം താമസിച്ചുവരികയാണ്. ഭർത്താവ് വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ടു.
പിന്നീട് കഷ്ടതകൾ ഏറെ അനുഭവിച്ചാണ് മകനെ ചിന്നമ്മ വളർത്തിയത്. എന്നാൽ, ഇയാൾ അസുഖബാധിതയും അവശയുമായ ഇവരെ സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും പരാതിയുയർന്നിരുന്നു. ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പലതവണ താക്കീത് നൽകിയതാണ്. വർഷങ്ങൾക്ക് മുമ്പ് ചിന്നമ്മക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. കടിയേറ്റ ഭാഗം കൂടെക്കൂടെ പഴുത്ത് വ്രണമാകുക പതിവാണ്. ഇത്തവണയും ഇത് പഴുത്ത് പുഴുവരിക്കുന്ന നിലയിലായി.
സഹായിക്കാനാരുമില്ലാതെ തീവ്രവേദന അനുഭവിച്ചും ഭക്ഷണം ചോദിച്ചുവാങ്ങി കഴിക്കാൻ നിർവാഹമില്ലാതെയും ദുരിതത്തിലും കഴിഞ്ഞ വൃദ്ധയുടെ അവസ്ഥ പ്രദേശവാസികൾ വെച്ചൂച്ചിറ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇൻസ്‌പെക്ടറുടെ നിർദേശാനുസരണം ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ശ്യാം മോഹൻ, നിവാസ് എന്നിവർ വീട്ടിലെത്തുമ്പോൾ ഇവരുടെ മുറിവിൽ പുഴുവരിച്ച നിലയിലാണ്. ഉടൻ ഇവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ മനു വർഗീസിന്റെ സേവനം ലഭ്യമാക്കി. അയൽവാസിയുടെ വീട്ടിൽനിന്ന് പൊലീസ് ഭക്ഷണം എത്തിച്ചുനൽകി. വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ജർലിൻ വി.സ്കറിയ, എസ്.ഐ സണ്ണിക്കുട്ടി, ജനമൈത്രി ബീറ്റ് ഓഫിസർമാർ, എ.എസ്.ഐ സുഭാഷ്, സി.പി.ഒ രാഹുൽ, പഞ്ചായത്ത് അംഗം രാജൻ, സമീപവാസികളായ ജോമോൻ, ശ്രീദാസ്, എന്നിവരുടെ സഹായത്തോടെ വെച്ചൂച്ചിറ നവോദയയിൽ പ്രവർത്തിക്കുന്ന അഗതിമന്ദിരമായ മേഴ്‌സി ഹോമിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.