ഹോട്ടൽ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധിഅടച്ചുപൂട്ടിയത് 200ലധികം കടകൾ
text_fieldsപത്തനംതിട്ട: പാചകവാതക ക്ഷാമത്തെയും വിലവർധനയെയും തുടർന്നുള്ള പ്രതിസന്ധിമൂലം അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം വർധിക്കുന്നു. ഗ്യാസിനൊപ്പം വിറകിനും വില ഉയർന്നതോടെ 200ഓളം സ്ഥാപനങ്ങൾ ഇതിനകം ജില്ലയിൽ പൂട്ടിയതായാണ് ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നത്. ഹോട്ടൽ ഉടമകളെയും തൊഴിലാളികളെയും മാത്രമല്ല, കടമുറികൾ വാടകക്ക് നൽകിയവരെയും പ്രതിസന്ധിയിലാക്കുകയാണ് പുതിയ സാഹചര്യം.
പത്തനംതിട്ടയിൽ 19 കിലോയുടെ കമേഴ്സ്യൽ സിലിണ്ടറിന് നിലവിൽ 3,096 രൂപക്ക് മുകളിലാണ് വില. ഗ്യാസ് ക്ഷാമംമൂലം ബ്ലാക്ക് മാർക്കറ്റിൽ ഇതിലും വലിയ തുക നൽകേണ്ടി വരുന്നതായും പരാതിയുണ്ട്. വിറകടുപ്പുകളെ ആശ്രയിക്കാം എന്ന് വെച്ചാൽ വിപണിയിൽ ഒരുകെട്ട് വിറകിന് 50 രൂപയാണ് ശരാശരി വില. വലിയ ഹോട്ടലുകളിൽ പാചകത്തിനായി പ്രതിദിനം ടൺ കണക്കിന് വിറക് ആവശ്യമാണ്. ഒരു ടൺ വിറകിന് 7,000 രൂപ വരെ നൽകേണ്ടി വരുന്നു. ആധുനിക രീതിയിൽ നിർമിച്ച ഹോട്ടലുകളിൽ വിറകടുപ്പുകൾ സ്ഥാപിക്കുന്നത് വലിയ വെല്ലുവിളിയുമാണ്. പുകയില്ലാത്ത ആധുനിക വിറകടുപ്പുകൾ സ്ഥാപിക്കാൻ കുറഞ്ഞത് 15,000 രൂപ മുതൽ 35,000 രൂപ വരെ ചെലവ് വരും. പുക പുറത്തേക്ക് വിടാൻ ചിമ്മിനികൾ നിർമിക്കാത്ത കെട്ടിടങ്ങളിൽ പുതിയ അടുപ്പുകൾ സ്ഥാപിക്കുന്നത് നിയമപരമായ തടസ്സങ്ങൾക്കും കാരണമാകും.
പല ഹോട്ടലുകളിലും വിറകടുപ്പുകൾ ഒഴിവാക്കി ആവിയന്ത്രങ്ങളും ഇൻഡക്ഷൻ കുക്കറുകളും മാത്രമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ, ഗ്യാസില്ലാതെ ആവിയന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനാവില്ല. ഇൻഡക്ഷൻ ഉപയോഗിച്ച് എല്ലാത്തരം പാചകവും സാധ്യവുമല്ല. പുകക്കുഴലുകൾ ഇല്ലാത്ത രീതിയിൽ നിർമിച്ച ആധുനിക കെട്ടിടങ്ങളിൽ വിറകടുപ്പുകൾ തിരികെ കൊണ്ടുവരുന്നത് പ്രായോഗികവുമല്ല.
ഇതിനകം അടച്ചുപൂട്ടിയ കടകളിൽ വഴിയോര പെട്ടിക്കടകൾ തുടങ്ങി നാലുമണി പലഹാരങ്ങൾ വിറ്റഴിച്ച ഇതര നാട്ടുക്കാരുടെ കടകൾ വരെ ഉൾപ്പെടും. സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതോടെ കെട്ടിട ഉടമകൾക്ക് ലഭിക്കേണ്ട വാടക മുടങ്ങി. കടമുറികളെ ആശ്രയിച്ച് ലോണുകൾ തിരിച്ചടക്കുന്ന ഉടമകളും ഇതോടെ വലഞ്ഞു. കച്ചവടം നടന്നില്ലെങ്കിലും നൽകേണ്ടി വരുന്ന ഫിക്സഡ് വൈദ്യുതി ചാർജും വാട്ടർ ബില്ലും ഉടമകളെ കടക്കെണിയിലാക്കുന്നു. ഏകദേശം 5,000ത്തോളം പേർക്ക് നേരിട്ട് തൊഴിൽ നഷ്ടപ്പെട്ടതായാണ് വിലയിരുത്തൽ.
ഹോട്ടൽ അടഞ്ഞുകിടക്കുന്നതിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകാനോ വാടക കൊടുക്കാനോ കഴിയുന്നില്ല. ഹോട്ടലുകൾ നടത്താനുള്ള ചെലവ് ഏറിയതോടെ ചായമുതൽ ചിക്കൻക്കറി വരെ വില ഉയർന്നു. ചില കടകളിൽ ചായക്ക് 16 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

