പത്തനംതിട്ടയിൽ പത്തുവയസ്സുകാരിക്ക് ഷിഗല്ലെ; രോഗത്തിനെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒ
text_fieldsപത്തനംതിട്ട: ജില്ലയിൽ ആദ്യ ഷിഗല്ലെ രോഗബാധ സ്ഥിരീകരിച്ചു. ആറൻമുള എഴിക്കാട് ഉന്നതിയിലെ പത്ത് വയസ്സുകാരിക്കാണ് രോഗബാധ. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മറ്റാർക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടോ എന്നറിയാൻ പരിശോധന നടത്തുമെന്നും ഡി.എം.ഒ പറഞ്ഞു.
ഷിഗല്ലെ രോഗത്തിനെതിരെ ജാഗ്രത വേണം -ഡി.എം.ഒ
പത്തനംതിട്ട: ജില്ലയില്‍ ഷിഗല്ലെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി. ആറന്മുള എഴിക്കാട് ഉന്നതിയിലെ പത്തു വയസ്സുകാരിക്കാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചയുടന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗനിരീക്ഷണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണം.
ഷിഗല്ലെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലമുണ്ടാക്കുന്ന ഒരിനം അണുബാധയാണ് ഷിഗല്ലെ രോഗം. വയറിളക്കം, ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാര്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. രോഗാണുക്കള്‍ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തില്‍ തയാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. രോഗിയുടെ വിസര്‍ജ്യത്തില്‍നിന്നുള്ള ബാക്ടീരിയ മറ്റൊരാളുടെ ഉള്ളില്‍ എത്തുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തതുമൂലവും രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും തുറസ്സായ സ്ഥലങ്ങളിലെ വിസര്ജനംമൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

