മണ്ണ് ഖനനം: മൂന്നുപേർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: നിരന്തരം അനധികൃതമായി പച്ചമണ്ണ് ഖനനം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. ഓപറേറ്റർ വടശ്ശേരിക്കര തലച്ചിറ ഏറം തെക്കുമല മോടിയിൽ വീട്ടിൽ രമേശ് (62), ടിപ്പർ ഡ്രൈവർമാരായ സീതത്തോട് നീലിപിലാവ് കട്ടച്ചിറ അജയഭവനം വീട്ടിൽ അജയൻ (40), കുമ്പളാംപൊയ്ക നരിക്കുഴി രേവതി നിവാസിൽ ഷൈജു (44) എന്നിവരാണ് അറസ്റ്റിലായത്. മണ്ണുമാന്തിയും രണ്ട് ടിപ്പറുമാണ് ഡാൻസാഫ് സംഘവും മലയാലപ്പുഴ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ശനിയാഴ്ച പുലർച്ച പിടികൂടിയത്.
വടശ്ശേരിക്കര കുമ്പളാംപൊയ്കയിലെ തടിമില്ലിന് സമീപത്തെ സ്വകാര്യ വസ്തുവിൽനിന്ന് മണ്ണ് നീക്കി ടിപ്പറുകളിൽ നിറച്ചുകൊണ്ടിരിക്കവെയാണ് ഡാൻസാഫ് സംഘമെത്തി വാഹനങ്ങൾ തടഞ്ഞത്. ഡാൻസാഫ് എസ്.ഐ അജി സാമുവൽ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ് എന്നിവരും മലയാലപ്പുഴ സ്റ്റേഷൻ എ.എസ്.ഐ മനോജ്, സി.പി.ഒ അഖിൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. തുടർ നടപടിക്കായി വാഹനങ്ങൾ മൈനിങ് ആൻഡ് ജിയോളജി ജില്ല ഓഫിസർക്ക് കൈമാറി.