മകരവിളക്ക് ദിവസം അയ്യപ്പഭക്തർക്ക് പ്രവേശനത്തിന് നിയന്ത്രണം
text_fieldsശബരിമല: മകരവിളക്ക് ദിവസം തിരുവാഭരണ ഘോഷയാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് പമ്പയിൽ അയ്യപ്പഭക്തർക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ബുധനാഴ്ച പമ്പയിൽ ചേരുന്ന യോഗം ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അർജുൻ പാണ്ഡ്യൻ പറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ചേർന്ന ഉന്നത തല യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ സന്നിധാനം സ്പെഷൽ ഓഫിസർ ബി. കൃഷ്ണകുമാർ, എക്സിക്യൂട്ടിവ് ഓഫിസർ വി. കൃഷ്ണകുമാരവാര്യർ, ഫെസ്റ്റിവൽ കൺട്രോളർ വി.യു. ഉപ്പിലിയപ്പൻ, ആർ.എ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ജി.വിജയൻ, ഡ്യൂട്ടി മജിസ്ട്രേറ്റ് ജേക്കബ് ടി. ജോർജ്, വിവിധ വകുപ്പ് നോഡൽ ഓഫിസർമാർ തുടങ്ങിയവർ പങ്കെടുത്തു. ഭക്തർ കൂടുതലായി മകരവിളക്ക് ദർശനത്തിന് നിൽക്കുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിലും സമീപ പ്രദേശത്തും വൃത്തിയാക്കലും മറ്റും പൂർത്തിയായിവരുകയാണ്. രണ്ട് അധിക ബ്ലോക്കുകളിലായി 240 ടോയ്ലറ്റുകൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്.
കൂടാതെ, പാണ്ടിത്താവളത്ത് പുതുതായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ബുധനാഴ്ച ഒരു എമർജൻസി മെഡിക്കൽ കെയർ സംവിധാനം(ഇ.എം.സി) ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കും. കൂടാതെ, അഗ്നിരക്ഷാസേനയുടെ സാന്നിധ്യവും അവിടെ ഉറപ്പാക്കുന്നുണ്ട്. തിരുവാഭരണഘോഷയാത്ര വരുന്നത് പ്രമാണിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും സന്നിധാനത്ത് പൂർത്തിയാക്കി. മകരവിളക്ക് ദിവസം തിരുവാഭരണഘോഷയാത്ര വരുന്നതിന് മുന്നോടിയായി പമ്പയിൽ തീർഥാടകരെ നിയന്ത്രിക്കുന്നതുകൂടാതെ കെ.എസ്.ആർ.ടി.സി ബസിന്റെ ഷെഡ്യൂളിലും നിലക്കൽ, പമ്പ എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാകും.
മകരവിളക്ക് ദർശനത്തിനുശേഷം സുരക്ഷിതമായി തിരിച്ചിറങ്ങുന്നതിനുള്ള എക്സിറ്റ് പോയന്റുകൾ പൊലീസ് തയാറാക്കുന്നുണ്ട്. ഇവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കുന്നതിനുമുള്ള നിർദേശം സ്പെഷൽ ഓഫിസർ കെ.എസ്.ഇ.ബി അധികൃതർക്ക് നൽകി. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, മകരജ്യോതി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്ന് ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.
ഗതാഗത ക്രമീകരണം
ശബരിമല: മകരജ്യോതിദര്‍ശനത്തിന് ശേഷം നിലക്കലിൽനിന്നും ഭക്തരുടെ വാഹനങ്ങള്‍ പുറത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ടും ഭക്തരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ജില്ലയെ 13 സെക്ടറുകളായി തിരിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.
അഡീഷനല്‍ എസ്.പി എന്‍. രാജനാണ് ഗതാഗതച്ചുമതല.ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന് പരിധികളിലും ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് ബൈക്ക് പട്രോളിങ് ഉള്‍പ്പെടെ പൊലീസിന്റെ പൂര്‍ണ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.