പേരൂർച്ചാൽ ജങ്ഷൻ ഇപ്പോൾ അപകടമേഖല
text_fieldsറാന്നി: പേരൂർച്ചാൽ ജങ്ഷൻ അപകടമേഖലയാകുന്നു. നാല് റോഡുകള്‍ സംഗമിക്കുന്ന ജങ്ഷനാണിത്. പേരൂര്‍ച്ചാല്‍ ജങ്ഷനിൽ ഇപ്പോൾ അപകടം നിത്യസംഭവമാണ്. പുലർച്ച അഞ്ചോടെ പാല്‍വിതരണം നടത്തുന്ന പിക്അപ് വാനും പാറ ഉൽപന്നങ്ങളുമായെത്തിയ ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചതാണ് അവസാന അപകടം. അപകടത്തില്‍ പിക്അപ് വാന്‍ പൂര്‍ണമായും തകര്‍ന്നു. ഇരുവാഹനത്തിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കില്ല.
രണ്ടുവശം വ്യാപാര സ്ഥാപനങ്ങളും ഒരുവശം വലിയ മതിലുമുള്ളതിനാല് വാഹനങ്ങളെത്തുന്നത് ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയില്ല. പേരൂര്‍ച്ചാല്‍ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുകയും പ്ലാങ്കമണ്‍-പേരൂര്‍ച്ചാല്‍ റോഡ് ഉന്നതനിലവാരത്തില്‍ ടാറിങ് പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് ഇവിടം സ്ഥിരം അപകടമേഖലയായി തീര്‍ന്നത്.
കൂടുതല്‍ വാഹനങ്ങള്‍ എത്തുന്ന പ്രധാന റോഡായ മേനാംതോട്ടം ചെറുകോല്‍പ്പുഴ റോഡ് ഇപ്പോള്‍ ഉപറോഡിെൻറ നിലയിലേക്ക് പോയി. ചെറുകോല്‍പ്പുഴ റോഡില്‍നിന്ന് റാന്നി ദിശയിലേക്കെത്തുന്ന വാഹനങ്ങള്‍ കെണിയറിയാതെ, വരുന്ന വേഗതയില്‍ ജങ്ഷന് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്നം. വലിയ വീതിയില്‍ ജങ്ഷന് പുനരുദ്ധരിച്ചപ്പോള്‍ ചെറുകോല്‍പ്പുഴ റോഡിനെ അവഗണിച്ചതാണ് അപകടം ഏറാന്‍ പ്രധാന കാരണം.
മതിലുകള്‍ അതിരുതീര്ത്തതുമൂലം വലിയ വളവുമുള്ള ചെറുകോല്‍പ്പുഴ റോഡില്‍നിന്ന് എത്തുന്ന വാഹനങ്ങള്‍ മറ്റു റോഡുകളില്‍നിന്ന് വരുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. ദിശ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് പ്ലാങ്കമണ്‍ റോഡിലേക്കുള്ളതാണ്. ചെറുകോല്‍പ്പുഴ റോഡില്‍നിന്ന് വലിയ വേഗതയില്‍ വാഹനങ്ങളെത്തുകയും കീക്കൊഴൂര്‍ പ്ലാങ്കമണ്‍ റോഡിലും അതേ വേഗതയില്‍ വാഹനങ്ങള്‍ എത്തുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്നം.
സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയോ മതിലുകള്‍ ഇടിച്ചുമാറ്റി വീതി വർധിപ്പിച്ച് ഡ്രൈവര്‍മാര്‍ക്ക് തടസ്സമില്ലാതെ കാഴ്ച ഒരുക്കുകയും ചെയ്യുകയാണ് എളുപ്പമാര്‍ഗം. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ മിക്കപ്പോഴും നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.