പെരുന്തേനരുവിക്ക് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാട് കണ്ടെത്തി
text_fieldsപെരുന്തേനരുവിക്ക് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ
റാന്നി: പെരുന്തേനരുവിക്ക് സമീപം പാറയിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാട് കണ്ടെത്തിയത് ഭീതിപരത്തി. കാൽപാടുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു. നിരവധി സഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് പ്രദേശമായതിനാൽ അധികൃതരും ആശങ്കയിലാണ്. കാട്ടാനയുടെ ശല്യം കാരണം കുരുമ്പൻമൂഴി, പെരുന്തേനരുവി, മണക്കയം മേഖലകൾ പൊറുതി മുട്ടി. ഒറ്റയാനും ഒന്നിലധികം കൂട്ടമായും എത്തുന്ന ആനകൾ രാത്രികാലങ്ങളിലാണ് ജനവാസ മേഖലയിലെത്തുന്നത്.
ശബരിമല കാടുകളിൽനിന്ന് പമ്പാനദി കടന്നെത്തുകയാണ്. ആനയുടെ വരവ് മനസ്സിലായാൽ ആളുകൾ ഉറക്കമൊഴിച്ച് കാത്തിരിക്കും. ഏറെ വൈകിയാവും ആന നദിയിറങ്ങി മറുകരയിലേക്ക് നീങ്ങുക. ഇതിനിടയിൽ കർഷക പുരയിടങ്ങളിലെമ്പാടും നാശം വിതക്കാറുണ്ട്. ഇപ്പോഴിതാ ജനവാസമേഖലക്കും സഞ്ചാരികളെത്തുന്ന പെരുന്തേനരുവിക്കും ഭീഷണിയായി കാണപ്പെട്ട പുലി സാന്നിധ്യമാണ് നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കുന്നത്.