നാടു നീങ്ങിയിട്ടില്ല; നാടൻ കോഴികൾ
text_fieldsപത്തനംതിട്ട: നാട്ടിലെങ്ങും കാണാനില്ലാതായ തനി നാടൻ കോഴികളെ കാണണമെങ്കിൽ തെക്കേമലയിലെത്തിയാൽ മതി. നാടുനീങ്ങിത്തുടങ്ങിയ നാടൻ കോഴികളോട് കൗതുകമുള്ളവർക്ക് അവയെ കാണാനും വാങ്ങാനും അവസരമൊരുക്കുകയാണ് കോഴഞ്ചേരിക്കടുത്ത് തെക്കേമല രാഹുൽ നിവാസിൽ രാജേന്ദ്രൻപിള്ള. പണ്ടുകാലത്ത് വീട്ടുപറമ്പുകളിൽ ചികഞ്ഞും കളപ്പുരയിൽ മുട്ടയിട്ടും കൂട്ടിൽ അടയിരുന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന നാടൻ കോഴികൾ സങ്കര ഇനങ്ങളുടെ വരവോടെയാണ് നാടു നീങ്ങിയത്.
ക്ഷീരമേഖലയിൽ നാടൻ പശുക്കൾ ഇല്ലാതായതുപോലെ കോഴികളിലും നാടൻ ഇനങ്ങൾ ഇല്ലാതായി. മഴയോ ചൂടോ അൽപ്പമൊന്ന് ഏറ്റാൽ കറങ്ങിവീണ് സങ്കര ഇനങ്ങൾ ചാകുന്നത് പതിവായതോടെ കോഴിവളർത്തുന്നവർ നാട്ടിൽ കുറഞ്ഞുവന്നു. രോഗപ്രതിരോധ ശേഷിയാണ് നാടൻ ഇനങ്ങളുടെ പ്രത്യേകത. അടയിരിക്കൽ നീളുന്നതാണ് ദോശമായി കണ്ടത്. കൂടിയ വിലയ്ക്ക് വാങ്ങിക്കുന്ന മുന്തിയ ഇനം കോഴികൾ പലവിധ രോഗങ്ങൾ ബാധിച്ച് ചത്തുപോകുന്നതിനാൽ നാടനെക്കാൾ സാമ്പത്തികനേട്ടം കുറവായതാണ് കർഷകരെ മടുപ്പിച്ചത്.
നാടന്റെ മെച്ചം മനസ്സിലാക്കിയവർ നാടനെ തേടിയെത്തുന്നു. നന്നായി ചികഞ്ഞ് സ്വന്തമായി ഭക്ഷണം കണ്ടെത്തുമെന്നത് നാടന്റെ പ്രത്യേകതയാണ്.
തനിനാടൻ, കഴുത്തിൽ പൂടയില്ലാത്തത്, കാപ്പിരി, അരിപ്പുള്ളി, കരിങ്കോഴി എന്നിവയാണ് രാജേന്ദ്രൻ പിള്ളയുടെ പക്കലുള്ളത്. ഇതിൽ കരിങ്കോഴി നാടൻ ഇനമല്ലെന്ന് അദ്ദേഹം പറഞ്ഞു. അവക്ക് പ്രതിരോധ ശേഷി തീരെയില്ല. ഹിത്കാരി എന്ന കഴുത്തിൽ പൂടയില്ലാത്ത ഇനത്തിന്റെ ജന്മസ്ഥലം തിരുവനന്തപുരമാണ്. പൂടകൾ മുള്ളുപോലെ എഴുന്നുനിൽകുന്നവയാണ് കാപ്പിരിക്കോഴികൾ. നാടൻ ഇനങ്ങളായതിനാൽ മുട്ടയിടണമെങ്കിൽ പൂവൻകോഴിയും ആവശ്യമാണ്. പുതിയ ഇനം തീറ്റകൊടുത്തതുകൊണ്ടുമാത്രം ഇവ മുട്ടയിടില്ല.
പന്തളത്തുനിന്നാണ് നാടൻ കോഴികളെ കൊണ്ടുവരുന്നത്. നാടൻ കുഞ്ഞുങ്ങളെ കൊണ്ടുവന്നിട്ടാൽ 200 എണ്ണത്തിൽ ഒന്നോ രണ്ടോ എണ്ണമാകും ചത്തുപോകുകയെന്ന് രാജേന്ദ്രൻപിള്ള പറഞ്ഞു.
മറ്റുള്ളവയെല്ലാം വളർന്നുകിട്ടും. അടുത്തിടെ കരിങ്കോഴി കുഞ്ഞുങ്ങളെ 600 എണ്ണം കൊണ്ടുവന്നതിൽ 450 എണ്ണം ചത്തു. ഓർക്കാപ്പുറത്ത് ശക്തമായ മഴപെയ്തപ്പോൾ തണുപ്പടിച്ചതാണ് ചാകാൻ കാരണമായത്. മഴ നനഞ്ഞില്ല. എന്നിട്ടും ചത്തു. നാടൻ ഒറ്റയെണ്ണംപോലും ചത്തില്ല.
രണ്ടുവർഷം മുമ്പാണ് കോഴികളുടെ വിൽപന തുടങ്ങിയത്. വീടുകളിൽനിന്ന് തേങ്ങ ശേഖരിച്ച് വെളിച്ചെണ്ണയുണ്ടാക്കി കൊടുക്കുന്നുമുണ്ട്. ഇവ രണ്ടും കൊണ്ട് തനിക്കും ഭാര്യ പ്രസന്നക്കും മക്കളെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്നുണ്ടെന്നും രാജേന്ദ്രൻപിള്ള പറഞ്ഞു. കോഴികൾക്ക് രോഗം വന്നാൽ പച്ചമഞ്ഞളും പനിക്കൂർക്കയും അരച്ച് നൽകും. അതോടെ മിക്ക രോഗങ്ങളും മാറുന്നുണ്ട്. മൃഗാശുപത്രിയിൽനിന്ന് ലഭിക്കുന്ന മരുന്നുകളെക്കാൾ ഫലപ്രദം തന്റെ നാടൻ മരുന്നാണെന്നും അദ്ദേഹം അനുഭവം വിവരിക്കുന്നു. ഗോതമ്പും തവിടുമാണ് തീറ്റയായി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.