പുതിയ അധ്യയന വർഷത്തിലും പേരൂർകുളം ഗവ. എൽ.പി സ്കൂളിന് കെട്ടിടം ഇല്ല
text_fieldsപേരൂർക്കുളം ഗവ. എൽ.പി.എസിന്റെ പുതിയ കെട്ടിട നിർമാണത്തിനായി നിരപ്പാക്കിയ ഭൂമി
കോന്നി: അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും കുളത്തിങ്കൽ പേരൂർകുളം ഗവ. എൽ.പി സ്കൂളിന് അനുവദിച്ച കെട്ടിട നിർമാണം പൂർത്തിയായില്ല. ഗുരു നിത്യചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണിത്. ഒന്നര നൂറ്റാണ്ടോളം പഴക്കം ചെന്ന കെട്ടിടമായിരുന്നു സ്കൂളിന് ഉണ്ടായിരുന്നത്. 2019ൽ കെട്ടിടം അൺഫിറ്റ് ആണെന്ന് കണ്ടെത്തുകയും പുതിയ കെട്ടിടം നിർമിക്കുന്നതിനായി 2021 നവംബറിൽ ഒന്നരക്കോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു.
മാസങ്ങൾ കഴിഞ്ഞാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്. പഴയ കെട്ടിടം പൊളിച്ച് നീക്കി ഇതേ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ തൂണുകൾക്ക് കുഴി എടുത്തിരുന്നു. ഭൂമിയിൽ ജലാംശം കൂടുതലാണെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. പുതിയ കെട്ടിടം നിർമിക്കുന്നത് കൂടുതൽ ഉറപ്പോടെ വേണം എന്നതിനാൽ ഭൂമിയുടെ മണ്ണ് പരിശോധന നടത്തണമെന്ന് അഭിപ്രായം ഉയരുകയും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പരിശോധന നടത്തുകയും ചെയ്തു.
ഈ പരിശോധനയുടെ ഫലം പുറത്ത് വന്നെങ്കിൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കൂ. മാത്രമല്ല മണ്ണ് ഉറപ്പുള്ളതല്ലെന്ന് തെളിഞ്ഞാൽ കെട്ടിടത്തിന്റെ രൂപരേഖ തന്നെ മാറ്റേണ്ടി വരുമെന്ന ആശങ്കയും നിലനിൽക്കുന്നു. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കോന്നി ബി.ആർ.സി കെട്ടിടത്തിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. ഇതോടെ ബി.ആർ.സിയുടെ പ്രവർത്തനവും അവതാളത്തിലായി. സ്കൂൾ പരിസരത്ത് പ്രവർത്തിക്കുന്ന ബഡ്സ്
സ്കൂൾ കെട്ടിടത്തിന് താൽക്കാലിക സംവിധാനം എന്ന നിലയിൽ ഒരു നില കൂടി നിർമിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം പൂർത്തിയായാൽ നാല് ക്ലാസ് മുറികൾ കൂടി തുറക്കാൻ കഴിയും. കോന്നി പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രിയദർശിനി ഹാളിൽ പഠന സൗകര്യം ഒരുക്കാൻ ഇടക്ക് തീരുമാനം ഉണ്ടായെങ്കിലും ദൂരക്കൂടുതൽ കാരണം ഇതും സാധ്യമല്ല.
സമീപ പ്രദേശങ്ങളിൽനിന്നും പുതിയ അധ്യയന വർഷം ഒട്ടേറെ വിദ്യാർഥികളെ ഇവിടെ എത്തിച്ച് പഠിപ്പിക്കാൻ രക്ഷിതാക്കൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കെട്ടിടമില്ലാത്ത അവസ്ഥ സ്കൂളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.