തീവ്ര വ്യാപനശേഷിയുള്ള വൈറസ് ഭീഷണിയിൽ പത്തനംതിട്ട
text_fieldsപത്തനംതിട്ട: അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസ് ഭീഷണിയിൽ പത്തനംതിട്ടയും. അതിനാലാണ് ജില്ലയിൽ രോഗവ്യാപനം പെരുകുന്നതെന്ന ആശങ്ക ശക്തമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജില്ലയിൽ പല ഭാഗത്തും രോഗം വേഗംപടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇതിനുള്ളസാധ്യത വർധിച്ചതായാണ് ഇപ്പോൾ സംശയിക്കുന്നത്.
അതിനിടെ ജില്ലയിൽ വാക്സിൻ ക്ഷാമം വീണ്ടും രൂക്ഷമായി. ചൊവ്വാഴ്ച കുത്തിെവപ്പ് അവസാനിക്കുേമ്പാൾ അവശേഷിക്കുന്നത് 2000 ഡോസ് വാക്സിൻ മാത്രമാണ്. ജനിതക വ്യതിയാനം വന്ന വൈറസുകൾ ജില്ലയിൽ ഉണ്ടോ എന്ന പരിശോധന ഇതുവരെ നടന്നിട്ടിെല്ലന്ന് ഡി.എം.ഒ ഡോ. എ.എൽ. ഷീജ പറഞ്ഞു. പരിശോധിക്കുന്ന സാമ്പിളുകളുടെ പി.ടി വാല്യൂ 21ൽ താഴെയാകുന്നതാണ് ജനിതക വ്യതിയാനം വന്ന വൈറസിെൻറ പ്രത്യേകത. അത്തരം കേസുകൾ കൂടുതൽ ഉണ്ടാകുേമ്പാഴാണ് വൈറസിെൻറ വ്യതിയാനം സംബന്ധിച്ച് പരിശോധന നടത്തേണ്ടത്.
അത് പരിശോധന നടത്തുന്ന ലാബുകളിലാണ് അറിയാൻ കഴിയുകയെന്നും അവരാണ് കൂടുതൽ പഠനങ്ങൾ നടത്തി ജനിതക വ്യത്യാസം വന്ന വൈറസുകളുടെ സാന്നിധ്യം ഉറപ്പാക്കുന്നതെന്നും ഡി.എം.ഒ പറഞ്ഞു.
ഏപ്രിൽ ആദ്യം തന്നെ ജില്ലയിലും വൈറസ് വ്യാപനം സംഭവിച്ചതായി സംശയിക്കുന്നു. അന്നൊന്നും യാതൊരു നിയന്ത്രണങ്ങളും ഒരിടത്തും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് ചൂടിലായിരുന്നതിനാൽ ആരും ശ്രദ്ധിച്ചില്ല.
വടക്കൻ ജില്ലകളിൽനിന്നും അന്തർസംസ്ഥാനങ്ങളിൽ നിന്നുമായി ധാരാളം ആളുകൾ ഈ സമയങ്ങളിൽ ജില്ലയിൽ വന്നു പോയി. ജനിതകമാറ്റം വന്ന വൈറസ് സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതിവേഗമാണ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നത്.
ഇൗ വൈറസ് കോട്ടയം ജില്ലയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെയാണ് പത്തനംതിട്ട ജില്ലയിലുള്ളവരും ആശങ്കയിലായത്. വരും ദിവസങ്ങൾ നിർണ്ണായകമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്.
ഉത്തരേന്ത്യയിലെ സ്ഥിതി സംസ്ഥാനത്തും വന്നു കൂടായ്കയില്ല എന്നാണ് മുന്നറിയിപ്പ്. ഇത് മുന്നിൽ കണ്ട് ജില്ലയിൽ എല്ലാ മുന്നൊരുക്കങ്ങളും നടത്തി വരുന്നുണ്ട്. ജില്ലയിൽ 1000 ന് അടുത്താണിപ്പോൾ പ്രതിദിന രോഗികളുടെ എണ്ണം.
കോവിഡ് രോഗികളെ താമസിപ്പിക്കാൻ പഞ്ചായത്തുകളിൽ സി.എഫ്.എൽ.ടി.സികൾ സജ്ജീകരിച്ചു തുടങ്ങി. കൂടുതൽ കിടക്കകൾ ഒരുക്കാൻ കലക്ടർ പ്രത്യേക നിർദേശമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ളത്. ജില്ലയിൽ രോഗ വ്യാപനം കൂടുതൽ സ്ഥലങ്ങളിലേക്ക് ആയതോടെ കണ്ടെയ്ൻമെൻറ് സോണുകളുടെ എണ്ണവും വർധിച്ചു വരുകയാണ്. ഒരു വീട്ടിൽ തന്നെ കുടുംബങ്ങൾക്ക് മുഴുവൻ കോവിഡ് പിടിപ്പെടുന്നുണ്ട്. മരണസംഖ്യയും ഉയരാൻ തുടങ്ങി.
രണ്ടാം ഡോസ് വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷനും ജില്ലയിൽ താളം തെറ്റിയ നിലയിലാണ്. സൈറ്റ് തകരാർ കാരണം രണ്ടു ദിവസമായി ഓൺലൈൻ രജിസ്ട്രേഷൻ മുടങ്ങിയ നിലയിലാണ്. പലരും ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല. ഇതോടെ ആളുകൾ ആരോഗ്യ വകുപ്പ് അധികൃതരെ നിരന്തരം ഫോണിൽ വിളിക്കാനും തുടങ്ങിയിട്ടുണ്ട്.
ആദ്യ ഡോസ് എടുത്ത വയോധികർ അടക്കം രണ്ടാം ഡോസിനായി കാത്തിരിക്കുകയാണ്. ഇതിനിടെ ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നു. ജില്ലക്ക് ലഭിക്കുന്ന ആകെ വാക്സിൻ ഓരോ ആേരാഗ്യകേന്ദ്രത്തിനുമായി വിഭജിച്ച് നൽകുകയാണ്. ആരോഗ്യ കേന്ദ്രത്തിെൻറ സ്വഭാവം അനുസരിച്ച് വിതരണം ചെയ്യുന്ന വാക്സിനുകളുടെ എണ്ണത്തിലും വ്യത്യാസം വരും. ഇതനുസരിച്ചാണ് കോവിൻ വെബ്സൈറ്റിൽ അപ്പോയിൻമെൻറിനുള്ള സമയം തയാറാക്കുന്നത്.
കഴിഞ്ഞ ദിവസം 48000 ഡോസ് വാക്സിനാണ് ലഭിച്ചത്. ഇതിൽ 40,000 കോവിഷീൽഡും 8000 കോവാക് സിനുമായിരുന്നു. 83 വാക്സിൻ വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ബുധനാഴ്ചത്തെ വിതരണത്തിനായി വാക്സിൻ ഇല്ലാത്ത അവസ്ഥയാണ്.
ജില്ലയിൽ 45 വയസ്സിന് മുകളിലുള്ള 2.25 ലക്ഷത്തോളം പേർക്ക് ഉടനെ വാക്സിൻ നൽകേണ്ടതുണ്ട്. 75000 ഡോസ് വാക്സിൻ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.