മിനി നിയമസഭ തെരഞ്ഞെടുപ്പ് വേദിയായി ജില്ലാ പഞ്ചായത്ത്; വനിതാ മണ്ഡലങ്ങളിൽ മത്സരം കടുക്കും
text_fieldsപത്തനംതിട്ട: വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും മിനി നിയമസഭ തെരഞ്ഞെടുപ്പ് വേദികളായി ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ. 17 ഡിവിഷനുകളിലേക്കാണ് ഇത്തവണ മത്സരം. കലഞ്ഞൂരാണ് പുതിയ ഡിവിഷനെങ്കിലും നിലവിലുള്ള മണ്ഡലങ്ങളുടെ അതിർത്തികളിൽ മാറ്റങ്ങളുണ്ട്. ഒമ്പത് വനിതാ സംവരണ മണ്ഡലങ്ങളും രണ്ട് പട്ടികജാതി സംവരണ മണ്ഡലങ്ങളും ഉണ്ട്.
അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാൽ ശ്രദ്ധേയമായ പോരാട്ടത്തിനാണ് സാധ്യത. 1995, 2000, 2010, 2015 വർഷത്തെ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്തിൽ അധികാരത്തിലെത്തിയിരുന്നു. 2005ൽ നേരിയ വ്യത്യാസത്തിനു ഭരണം കൈവിട്ടപ്പോൾ കഴിഞ്ഞതവണ നാല് അംഗങ്ങളെ മാത്രം വിജയിപ്പിക്കാനേ യു.ഡി.എഫിനു കഴിഞ്ഞുള്ളൂ.
ജില്ലയിലെ തദ്ദേശ സ്ഥാപന ചരിത്രത്തിൽ തന്നെ യു.ഡി.എഫിനു നേരിട്ട കനത്ത തിരിച്ചടിയായിരുന്നു 2020ലെ തെരഞ്ഞെടുപ്പ്. ഇതേ രീതി തുടർന്നുവന്ന നിയമസഭ തെരഞ്ഞെടുപ്പിലുമുണ്ടായി. അഞ്ച് നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫ് വെന്നിക്കൊടി പാറിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ യു .ഡി.എഫും എൽ.ഡി.എഫും 2020ലെ മാനദണ്ഡപ്രകാരം സീറ്റു വിഭജനം നടത്തുമെന്നാണ് സൂചന. 2020ൽ 16 സീറ്റായിരുന്നപ്പോൾ കോൺഗ്രസ് -14, കേരള കോൺഗ്രസ്- 2 എന്നിങ്ങനെയായിരുന്നു യു.ഡി.എഫ് സീറ്റു വിഭജനം. ഇത്തവണ കലഞ്ഞൂരിൽ പുതിയ ഒരു ഡിവിഷൻ നിലവിൽ വന്നിട്ടുണ്ട്. ഇതിൽ കോൺഗ്രസ് തന്നെ മത്സരിക്കും. റാന്നി, പുളിക്കീഴ് ഡിവിഷനുകളാണ് കേരള കോൺഗ്രസിനു നൽകിയിരുന്നത്. മൂന്നാമത് കോഴഞ്ചേരി കൂടി അവർ ആവശ്യപ്പെട്ടെങ്കിലും നൽകാനിടയില്ല.
കേരള കോൺഗ്രസ് - ജേക്കബ്, ആർ.എസ്.പി കക്ഷികൾ ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് ആവശ്യപ്പെട്ടെങ്കിലും നൽകാനിടയില്ല. എൽ.ഡി.എഫിൽ കഴിഞ്ഞതവണ സി.പി.എം -9 , സി.പി.ഐ -മൂന്ന്, കേരള കോൺഗ്രസ് എം -രണ്ട്, എൽ.ഡി.എഫ് സ്വതന്ത്ര -1, ജനതാദൾ -1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം നടത്തിയത്. ഇത്തവണ എൻ.സി.പി അടക്കം സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സരത്തിന് ഒരുങ്ങി മുതിർന്ന നേതാക്കളും
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ വിവിധ രാഷ്ട്രീയകക്ഷികളുടെ ജില്ലാ ഭാരവാഹികൾ അടക്കം തയാറെടുക്കുകയാണ്. കെ.പി.സി.സി, ഡിസിസി ഭാരവാഹികൾ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ സീറ്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും ജില്ലാ പഞ്ചായത്തിലേക്ക് സ്ഥാനാർഥിത്വത്തിനു ശ്രമിക്കുകയാണ്. എന്നാൽ പ്രസിഡന്‍റ് സ്ഥാനം വനിതാ സംവരണമായതിൽ നേതാക്കൾ നിരാശയിലാണ്.
സി.പി.എമ്മിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ ഉൾപ്പെടെ ശക്തമായ നേതൃനിരയാണ് കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. സ്ഥാനാർഥികളുടെ മികവിലാണ് എൽ.ഡി.എഫ് വിജയം നേടിയതും. ഇതേ മാതൃക ഇത്തവണയും തുടരാനാണ് മുന്നണി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ബി.ജെ.പിയുടെ ജില്ലാ നേതാക്കളും ഇത്തവണ ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങൾ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നുണ്ട്.
അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയത് വനിതകൾ
30 വർഷത്തെ ചരിത്രത്തിനിടയിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ അഞ്ചുവർഷം കാലാവധി പൂർത്തിയാക്കി അധികാരമൊഴിഞ്ഞത് വനിതാ പ്രസിഡന്‍റുമാർ മാത്രമാണ്. ആദ്യത്തെ പ്രസിഡന്‍റ് കോൺഗ്രസിലെ ഡോ. മേരി തോമസ് മാടോലിൽ അഞ്ചുവർഷവും തൽസ്ഥാനത്തു തുടർന്നു. 2005ൽ പ്രസിഡന്‍റായ സി.പി.എമ്മിലെ അപ്പിനഴികത്ത് ശാന്തകുമാരിക്കും കാലാവധി തികയ്ക്കാനായി. 2015ൽ കോൺഗ്രസിലെ അന്നപൂർണാദേവി പ്രസിഡന്‍റായപ്പോഴും അഞ്ചുവർഷവും തുടർന്നു.
എന്നാൽ പ്രസിഡന്‍റു സ്ഥാനം ജനറലായ അവസരങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിൽ മുന്നണി ധാരണപ്രകാരം മാറ്റങ്ങൾ വേണ്ടിവന്നു. 2000 - 2005 കാലയളവിൽ പ്രസിഡന്‍റ് കോൺഗ്രസിലെ മാത്യു കുളത്തുങ്കൽ നാലുവർഷം കഴിഞ്ഞ് രാജിവെച്ച് കെ.കെ. റോയിസണെ പ്രസിഡന്‍റാക്കി. 2010-15 കാലയളവിൽ യു.ഡി.എഫിനാണ് അധികാരം ലഭിച്ചതെങ്കിലും മൂന്ന് പ്രസിഡന്‍റുമാരും വൈസ് പ്രസിഡന്‍റുമാരും ഇക്കാലയളവിലുണ്ടായി. ബാബു ജോർജായിരുന്നു ആദ്യ മൂന്നുവർഷം പ്രസിഡന്‍റ്.
പിന്നീട് ഡോ.സജി ചാക്കോ, ഹരിദാസ് ഇടത്തിട്ട എന്നിവർ ഓരോ വർഷത്തേക്കും അധ്യക്ഷ പദവിയിലെത്തി. 2020ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോഴും സി.പി.എമ്മിലെ ഓമല്ലൂർ ശങ്കരന് ആദ്യത്തെ മൂന്നുവർഷമാണ് ലഭിച്ചത്.
മൂന്നരവർഷം കഴിഞ്ഞ് അദ്ദേഹം രാജിവെച്ച് സി.പി.ഐയിലെ രാജി പി. രാജപ്പനെ പ്രസിഡന്‍റാക്കി. അവസാന വർഷം കേരള കോൺഗ്രസ് എമ്മിലെ ജോർജ് ഏബ്രഹാമിനായിരുന്നു അവസരം. ഇതാദ്യമായി മുന്നണി ഘടകകക്ഷി പ്രതിനിധികൾ ജില്ലാ പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനത്തെത്തുകയും ചെയ്തത് ഇക്കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

