തെക്കേക്കര ഗ്രാമപഞ്ചായത്തിന്‍റെ മാവര റൈസ് വിപണിയിലേക്ക്
text_fieldsപന്തളം തെക്കേക്കര: എല്ലാ ഭക്ഷ്യവസ്തുക്കളും വിഷരഹിതമായി ഉൽപാദിപ്പിച്ച് സ്വന്തം ബ്രാൻഡിൽ പൊതുവിപണിയിൽ എത്തിക്കുന്നതിന് ഒരുങ്ങുകയാണ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. ആദ്യപടിയായി വിപണിയിലെത്തുന്നത് മാവര റൈസാണ്. പഞ്ചായത്തിലെ മാവര പാടത്തുനിന്ന് കൊയ്‌ത നെല്ല് സംഭരിച്ച് അരിയാക്കിയാണ് വിൽപന നടത്തുന്നത്.
രണ്ടാഴ്ചക്കകം ഇത് വിൽപനക്കായി തയാറാകുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. മഞ്ഞളിന്‍റെയും വെളിച്ചെണ്ണയുടെയും ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള പ്രവർത്തനങ്ങൾക്കും പഞ്ചായത്തിൽ തുടക്കമായി. നിലവിലെ കൃഷിക്ക് പുറമെ ഈ വർഷം 21 ഹെക്ടർ സ്ഥലത്തുകൂടി മഞ്ഞൾ കൃഷി വ്യാപിപ്പിക്കും. 600 കർഷകരെ ഉൾപ്പെടുത്തി ഗ്രൂപ്പുണ്ടാക്കിയാണ് പദ്ധതി നടപ്പാക്കുക.
കർഷകരിൽനിന്ന് മഞ്ഞൾ സംഭരിച്ച് സംസ്‌കരിച്ച് പൊടിയാക്കി വിൽപന നടത്തുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി അത്യുൽപാദന ശേഷിയുള്ള പ്രതിഭ ഇനത്തിൽപെട്ട മഞ്ഞൾ വിത്തുകൾ കർഷകർക്ക് വിതരണം ചെയ്തു. വിളവെടുക്കാൻ പാകമാകുന്ന മഞ്ഞൾ പഞ്ചായത്ത് നേതൃത്വത്തിൽ ശേഖരിച്ചായിരിക്കും വിപണിയിലേക്കെത്തിക്കുക.
തട്ടയുടെ മഞ്ഞൾ എന്ന ബ്രാൻഡ് നെയിമിലായിരിക്കും ഇത് വിപണിയിലെത്തിക്കുക. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മായം കലരാത്ത വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.