മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
text_fieldsപത്തനംതിട്ട: നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യവിഭാഗം മിന്നൽ പരിശോധന നടത്തി. കുടുബശ്രീ കഫെ, ക്രൗൺ ബേക്കറി ബോർമ, വീട്ടിലെ ഊണ് കട (ഓമന) നന്നുവക്കാട്, വീട്ടിലെ ഊണ് സാബുവിെൻറ കട, എ.ആർ ബേക്കറി ബോർമ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യവുമായ നിരവധി ആഹാരപദാർഥങ്ങൾ പിടിച്ചെടുത്തു.
പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. ബുധനാഴ്ച 13 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അഞ്ച് സ്ഥാപനങ്ങളിൽനിന്നുമാണ് പഴകിയതും ഉപയോഗശൂന്യവുമായ ആഹാരസാധനങ്ങൾ പിടികൂടിയത്.
ബേക്കറികളുടെ ബോർമകളിൽനിന്ന് നിരവധി പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു. കേക്ക്, ബണ്ണ്, റെസ്ക് ഇവയെല്ലാം പിടികൂടിയ പഴകിയ സാധനങ്ങളിൽപ്പെടും. ഇവയെല്ലാം നഗരത്തിലെ ബേക്കറികൾ വഴി വിൽപന നടത്തുന്നവയാണ്. കഴിഞ്ഞദിവസം അബാൻ ജങ്ഷനിലെ കടയിൽനിന്ന് 40 കിലോയോളം പഴകിയ മത്സ്യവും പിടികൂടിയിരുന്നു.
പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സുജിത് എസ്.പിള്ള എന്നിവർ നേതൃത്വം നൽകി. ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടുന്നത് .
വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.