മായമില്ലാത്ത ഓണ വിപണി; പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsപത്തനംതിട്ട: ഓണം വിപണിയിൽ മായമില്ലാത്ത ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കർശനമാക്കി. മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് 28 വരെ പരിശോധന തുടരും. ഒരു ഭക്ഷ്യസുരക്ഷ ഓഫീസറും ഓഫീസ് അറ്റൻഡന്റുമാണ് പരിശോധന നടത്തുന്നത്. ഇവർ ഭക്ഷണത്തിന്റെ ഗുണനിലവാരവും സ്ഥാപനത്തിലെ ശുചിത്വവും പരിശോധിച്ച് പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോകും.
ഇതുവരെ 226 പരിശോധനകളാണ് നടന്നത്. 79 സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ നൽകി. 13 സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി. 32000 രൂപയാണ് പിഴ ഈടാക്കിയത്. 82 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കാറ്ററിംഗ് യൂണിറ്റുകൾ, ഭക്ഷ്യ ഉൽപാദന-വിതരണ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഓണം ഫുഡ് ഫെസ്റ്റുകൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, അഗതി മന്ദിരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തുന്നുണ്ട്.
ആഹാരപാനീയ ശുചിത്വം, ഭക്ഷ്യസുരക്ഷ, ഹരിതചട്ടം, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവ ഉറപ്പാക്കും. ഓണവിഭവങ്ങൾ തയാറാക്കുമ്പോൾ സിന്തറ്റിക് നിറങ്ങൾ ഒഴിവാക്കണം, ലൈസൻസില്ലാത്ത ഭക്ഷണ പാക്കറ്റുകൾ വിൽപനക്കെടുക്കരുത്, ഭക്ഷ്യസുരക്ഷ ലൈസൻസുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം, ശുചിത്വമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്.
ലേബലില്ലാതെ എത്തുന്ന ഭക്ഷണ സാധനങ്ങൾ വിൽക്കരുത്, പകർച്ചവ്യാധിയുള്ളവർ ഭക്ഷണം കൈകാര്യം ചെയ്യരുത്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത്കാർഡ് ഉണ്ടാകണം, കുടിവെള്ള പരിശോധന റിപ്പോർട്ട് ലഭ്യമാക്കണം, പഴകിയ ഭക്ഷണസാധനങ്ങൾ ഉപയോഗിക്കരുത് എന്നിങ്ങനെയുളള കാര്യങ്ങൾ വ്യാപാരികൾ ശ്രദ്ധിക്കണം. വെളിച്ചെണ്ണ, നെയ്യ്, പായസക്കിറ്റ്, ശർക്കര, പപ്പടം, ഉപ്പ് എന്നിവയിലാണ് ഓണക്കാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത്. കൃത്രിമ നിറം അടങ്ങിയ ഭക്ഷണസാധനങ്ങൾ കണ്ടാൽ അറിയിക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

