യുവാവിന്‍റെ തലയിൽ കമ്പി തുളച്ച് കയറിയിട്ടും വള്ളിക്കോട് റോഡിൽ പരിഹാര നടപടിയില്ല
text_fieldsപത്തനംതിട്ട: വള്ളിക്കോട് റോഡിെൻറ ശോച്യാവസ്ഥക്കെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ തിയറ്റർ ജങ്ഷനിൽ പ്രതിരോധ കൂട്ടായ്മയും റോഡ് ഉപരോധവും നടന്നു. റോഡ്നിർമാണത്തിലെ അപാകത മൂലം കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ വള്ളിക്കോട് തെക്കേടത്ത് വീട്ടിൽ യദുകൃഷ്ണന് (34) ഗുരുതര പരിക്കേറ്റിരുന്നു.
മിനുസമുള്ള പൂട്ടുകട്ടയിൽ ബൈക്ക് തെന്നി സമീപത്തെ മൂടിയില്ലാത്ത ഓടയിലേക്ക് മറിയുകയായിരുന്നു. ഓടയിലെ കോൺക്രീറ്റ് കമ്പി തലയിലേക്ക് തുളച്ചു കയറി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് യദുകൃഷ്ണൻ. വ്യാഴാഴ്ച വിദേശത്തേക്ക് പോകാനിരുന്നതാണ് നിർധന കുടുംബത്തിലെ അംഗമായ യദു.
ഇവിടെ മാസങ്ങൾക്ക് മുമ്പാണ് നൂറുമീറ്റർ ഭാഗത്ത് പൂട്ടുകട്ട പാകിയത്. അന്നുമുതൽ അപകടങ്ങളും പതിവാണ്. നിരവധിപേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ഓടയുടെ മുകളിൽ സ്ലാബും സ്ഥാപിക്കാതെ കിടക്കയാണ്.ഓടയിൽ വീണും പലർക്കും പരിക്കേൽക്കുന്നുണ്ട്. യദുകൃഷ്ണെൻറ കുടുംബങ്ങളും ഉപരോധസമരത്തിൽ പങ്കെടുത്തു.
ആശുപത്രിയിലെ ചികിത്സ ചെലവ് മുഴുവൻ കരാറുകാരനോ സർക്കാറോ വഹിക്കണമെന്നാണ് ആവശ്യം. ഭീമമായ തുക ചികിത്സിക്കേണ്ടി വരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. പൊലീസും തഹസിൽദാറും സ്ഥലത്തെത്തിയിരുന്നു. പൊതുമരാമത്ത് അധികാരികൾ അപകടം നടന്ന ഭാഗം സന്ദർശിച്ച് തുടർ നടപടി സ്വീകരിക്കാൻ തയാറായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
പൊതുമരാമത്ത് വിജിലൻസ് അന്വേഷിക്കും
കോന്നി: കോന്നി-ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ ഉണ്ടായ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും അപാകതകൾ ചൂണ്ടിക്കാട്ടി കെ.യു. ജനീഷ്കുമാർ എം.എൽ.എ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകി. പലതവണ യോഗം ചേർന്നും നേരിട്ട് സ്ഥലത്തെത്തിയും റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ നടപടി സ്വീകരിക്കാതിരുന്ന കരാർ കമ്പനിയും ഉദ്യോഗസ്ഥരുമാണ് അപകടത്തിെൻറ ഉത്തരവാദികളെന്നും എം.എൽ.എ മന്ത്രിയെ ധരിപ്പിച്ചു.
മന്ത്രി പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രി ഉത്തരവിട്ടത്.മന്ത്രിയുടെ ഉത്തരവനുസരിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം മേധാവി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അൻസാറും സംഘവും വള്ളിക്കോട്ട് എത്തി റോഡ് പരിശോധിച്ചു. പരിശോധന റിപ്പോർട്ട് കിട്ടിയാലുടൻ വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.