പ്രഥമാധ്യാപകരില്ലാതെ വിദ്യാലയങ്ങൾ; അധ്യയനം ആശങ്കയിൽ
text_fieldsപത്തനംതിട്ട: അധ്യയന വർഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും ജില്ലയിൽ നാൽപതിലേറെ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമാധ്യാപകരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
നിയമനം വൈകുന്നതു കാരണം സ്‌കൂളുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നു. പ്രധാനാധ്യാപക സ്ഥാനക്കയറ്റം വൈകുന്നത് പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെയും ബാധിക്കുന്നുണ്ട്. ഇവർക്ക് എൽ.പി.എസ്.ടി, യു.പി.എസ്.ടി തസ്തികകളിൽ നിയമനം ലഭിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്. സ്ഥാനക്കയറ്റത്തിനായി ജനുവരിയിൽ സംസ്ഥാന വ്യാപകമായി നടപടികൾ തുടങ്ങിയതാണ്. എല്ലാ ജില്ലകളിലും സീനിയോറിറ്റി ലിസ്റ്റ‌് തയാറാക്കിയെങ്കിലും പത്തനംതിട്ടയിൽ മാത്രം ഈ പ്രക്രിയ നടന്നില്ല.
സീനിയോറിറ്റി ലിസ്റ്റ‌് വന്ന ശേഷം പ്രമോഷൻ താൽക്കാലികമായി വേണ്ടെന്നുവെക്കുന്നതിനുള്ള അവസരം നൽകേണ്ടതുണ്ട്. അതിനുശേഷം ഫൈനൽ ലിസ്‌റ്റ് തയാറാക്കണം. ജില്ലയിലിത് നടന്നിട്ടില്ല. മറ്റു ജില്ലകളിൽ ഈ നടപടികൾ പൂർത്തിയാക്കി നിയമനം നടത്തിയെന്ന് അധ്യാപക സംഘടനകൾ പറയുന്നു. പ്രൈമറി സ്‌കൂൾ അധ്യാപക നിയമനത്തിന്റെ പൂർണ അധികാരം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ്. നിയമനം എങ്ങനെ വേണമെന്ന് ഡി.ഡി തലത്തിൽ തീരുമാനമെടുക്കാൻ കഴിയും. എന്നാൽ, ജില്ലയിൽ ഇതുവരെയും ഡി.ഡി തസ്തികയിൽ നിയമനം നടക്കാത്തതു പ്രതിസന്ധിയായെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പ്രൈമറി പ്രധാനാധ്യാപകരുടെ നിയമനം വൈകിക്കുന്ന അധികൃതരുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ കേരള സ്‌കൂൾ ടീച്ചേഴ്സ‌് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലയിലെ പ്രൈമറി പ്രധാനാധ്യാപക നിയമനം ഉടൻ നടത്തണമെന്ന് കെ.എസ്.ടി.എ ജില്ല പ്രസിഡന്റ് എ.കെ. പ്രകാശ്, ജില്ല സെക്രട്ടറി ദീപ വിശ്വനാഥ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

